താൻ നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്ന സന്ദർഭത്തിൽ ഉണ്ടായ ഒരു സംഭവമാണ് ഈ ഹദീഥിൽ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിവരിക്കുന്നത്. നബി -ﷺ- മൂത്രമൊഴിക്കാൻ ഉദ്ദേശിച്ചപ്പോൾ നാട്ടുകാർ തങ്ങളുടെ മാലിന്യങ്ങളും വീട്ടിൽ നിന്നുള്ള കച്ചറകളും കൊണ്ടിടാറുള്ള ഒരു സ്ഥലത്തേക്ക് പ്രവേശിക്കുകയും, അവിടെ നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു. നബി -ﷺ- ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും ഇരുന്ന് കൊണ്ടായിരുന്നു മൂത്രമൊഴിക്കാറുണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- അകലേക്ക് മാറി നിന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് അടുത്തേക്ക് നിൽക്കാൻ കൽപ്പിക്കുകയും, ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തേക്ക് വരികയും, അവിടുത്തെ തൊട്ടുപിറകിൽ തന്നെ നിൽക്കുകയും ചെയ്തു. നബി -ﷺ- മൂത്രമൊഴിക്കുമ്പോൾ മറ്റുള്ളവർ കാണാതിരിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരു മറ പോലെ അവിടുത്തെ അരികിൽ നിലയുറപ്പിക്കുകയാണ് ചെയ്തത്. ശേഷം നബി -ﷺ- വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് കാലുകളും കഴുകേണ്ട സമയമെത്തിയപ്പോൾ കാലിൽ ധരിച്ചിട്ടുള്ള ഖുഫ്ഫകൾ ഊരിവെക്കാതെ, അതിൻ്റെ മേൽ തടവുന്നതിൽ ഒതുക്കുകയും ചെയ്തു. കാലുകൾ മടമ്പുകളടക്കം മറക്കുന്ന വിധത്തിൽ ധരിക്കുന്ന, നേർത്ത തോൽ കൊണ്ടും മറ്റും നിർമ്മിക്കുന്ന പാദരക്ഷയാണ് ഖുഫ്ഫ.