മുഗീറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി. صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിൽ, വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറഃ ബ്നു ശുഅ്ബഃ അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി -ﷺ- യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് എനിക്ക് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി -ﷺ- തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വുദൂഇൻ്റെ സന്ദർഭത്തിൽ, ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വേണ്ടി രണ്ട് ഖുഫ്ഫകളുടെയും മേൽ തടവൽ അനുവദനീയമാണ്. എന്നാൽ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുന്ന സന്ദർഭത്തിൽ രണ്ട് കാലുകളും കഴുകുക തന്നെ വേണം.
  • നനവുള്ള കൈകൾ കൊണ്ട് ഒരു തവണ ഖുഫ്ഫയുടേ മുകളിൽ തടവുക എന്നതാണ് അതിൻ്റെ രൂപം. ഖുഫ്ഫയുടെ മേൽഭാഗം മാത്രമാണ് തടവേണ്ടത്; താഴ്ഭാഗം തടവേണ്ടതില്ല.
  • രണ്ട് ഖുഫ്ഫകളുടെ മേലും തടവാൻ അനുവാദമുണ്ടാകണമെങ്കിൽ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുണ്ട്. (1) രണ്ട് ഖുഫ്ഫകളും പൂർണ്ണമായും വുദൂഅ് ചെയ്ത് -കാലുകളടക്കം വെള്ളം കൊണ്ട് കഴുകിയ ശേഷം- ധരിച്ചതായിരിക്കണം. (2) വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കഴുകേണ്ട കാലിൻ്റെ ഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള ഖുഫ്ഫയായിരിക്കണം ധരിച്ചിരിക്കുന്നത്. (3) ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ മാത്രമേ ഖുഫ്ഫയുടെ മേൽ തടവാൻ പാടുള്ളൂ; ജനാബത്തിൽ നിന്ന് ശുദ്ധിയാകാനോ കുളി നിർബന്ധമായ കാര്യങ്ങൾ ഉണ്ടായാലോ ഖുഫ്ഫയിൽ തടവിയാൽ മതിയാവുകയില്ല.(4) ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദം നൽകപ്പെട്ട സമയപരിധിക്കുള്ളിലായിരിക്കണം; നാട്ടിൽ താമസിക്കുന്ന വ്യക്തിക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളും എന്നതാണ് ഈ സമയപരിധി.
  • രണ്ട് കാലുകളും മറക്കുന്ന തരത്തിലുള്ള ഷോക്സുകളും മറ്റും ഖുഫ്ഫകളുടേതിന് സമാനമാണ്. അവയുടെ മേലും തടവാം.
  • നബി -ﷺ- യുടെ ഉൽകൃഷ്ടമായ സ്വഭാവവും, അവിടുത്തെ മാന്യമായ അദ്ധ്യാപനവും. ഖുഫ്ഫ ഊരാൻ ശ്രമിച്ച മുഗീറയെ അതിൽ നിന്ന് തടഞ്ഞ ശേഷം നബി -ﷺ- അതിൻ്റെ പിന്നിലുള്ള കാരണം അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുന്നു. മുഗീറയുടെ മനസ്സ് ശാന്തമാകാനും, അദ്ദേഹത്തിന് ഒരു മതവിധി പഠിക്കാനും അതിലൂടെ കഴിഞ്ഞു.
explain-icon

കൂടുതൽ