സ്വഹാബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ ഭാര്യമാരിൽ ഒരാളുടെ വീട്ടിൽ വരികയും, നബി -ﷺ- തൻ്റെ വീട്ടിൽ രഹസ്യമായി നിർവ്വഹിക്കാറുള്ള ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പക്ഷേ അവരുടെ വിവരണങ്ങൾ കേട്ടപ്പോൾ അത് വളരെ കുറവാണെന്നാണ് അവർക്ക് അനുഭവപ്പെട്ടത്. അതിനാൽ അവർ പറഞ്ഞു: "നമ്മളും നബി -ﷺ- യും തമ്മിലുള്ള അന്തരം എത്ര വലുതാണ്?! അവിടുത്തേക്ക് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തിന്മകളെല്ലാം പൊറുത്തു നൽകപ്പെട്ടിരിക്കുന്നു. എന്നാൽ മറ്റുള്ളവർക്ക് തങ്ങളുടെ തിന്മകൾ പൊറുക്കപ്പെട്ടിരിക്കുന്നോ എന്ന കാര്യം അറിയുകയില്ല. അതിനാൽ അവർക്ക് അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള പാപമോചനം ലഭിക്കണമെങ്കിൽ ഇബാദത്തുകളിൽ അവർ കൂടുതൽ കൂടുതൽ പരിശ്രമം കാണിക്കണം." അവരിൽ ചിലർ പറഞ്ഞു: "ഞാൻ വിവാഹം കഴിക്കുകയില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കുകയില്ല." ചിലർ പറഞ്ഞു: "ഞാൻ ഇനി വിരിപ്പിൽ കിടന്നുറങ്ങുകയില്ല." നബി -ﷺ- പിന്നീട് ഈ വാർത്തയറിഞ്ഞപ്പോൾ കോപിക്കുകയാണുണ്ടായത്. അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ജനങ്ങളോട് പ്രസംഗിക്കാനാരംഭിച്ചു. ശേഷം പറഞ്ഞു: എന്താണ് ചില ആളുകളുടെ സ്ഥിതി?! അവർ ഇപ്രകാരമെല്ലാം പറഞ്ഞിരിക്കുന്നു. അല്ലാഹു തന്നെ സത്യം! ഞാൻ നിങ്ങളിൽ അല്ലാഹുവിനോട് ഏറ്റവും ഭയഭക്തിയുള്ളവരും നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം സൂക്ഷിക്കുന്നവനുമാണ്. എന്നാൽ ഞാൻ ഉറങ്ങാറുണ്ട്; അതിലൂടെ നിസ്കാരത്തിനുള്ള ഊർജ്ജം ഞാൻ നേടിയെടുക്കുന്നു. ഞാൻ നോമ്പ് മുറിക്കാറുണ്ട്; അതിലൂടെ നോമ്പെടുക്കാനുള്ള ശക്തി ഞാൻ കണ്ടെത്തുന്നു. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എൻ്റെ മാർഗത്തോട് ആരെങ്കിലും എതിരാവുകയും, അതല്ലാത്ത വഴിയിലാണ് പൂർണ്ണതയുള്ളത് എന്ന് മനസ്സിലാക്കുകയും, എൻ്റേതല്ലാത്ത മാർഗം അവൻ സ്വീകരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല.