അബ്ദുല്ലാഹി ബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) ഒരു പുൽപ്പായമേൽ കിടന്നുറങ്ങിയതിനാൽ അവിടുന്ന് ഉറക്കമെഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ അതിൻ്റെ അടയാളങ്ങൾ വീണിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ അങ്ങേക്ക് ഒരു വിരിപ്പ് തയ്യാറാക്കട്ടെയോ?!" അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്കും ദുനിയാവിനും തമ്മിലെന്താണ് (ബന്ധം?); ഞാൻ ഈ ദുനിയാവിൽ ഒരു യാത്രക്കാരനെ പോലെ മാത്രമാണ്; ഒരു മരത്തണലിൽ വിശ്രമിച്ച ശേഷം അയാൾ അവിടെ നിന്ന് പോവുകയും, ആ വൃക്ഷം ഉപേക്ഷിക്കുകയും ചെയ്യുന്നു." صحيح - رواه الترمذي وابن ماجه
explain-icon

വിശദീകരണം

പുൽനാമ്പുകൾ മെടഞ്ഞുണ്ടാക്കിയ ഒരു ചെറിയ പായയിൽ നബി (ﷺ) കിടന്നുറങ്ങി; ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ ആ പുൽപായുടെ അടയാളങ്ങൾ വീണിരുന്നു. ഇബ്നു മസ്ഊദ് പറയുന്നു: "അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഒരു മൃദുലമായ വിരിപ്പ് ഞങ്ങൾ അങ്ങേക്ക് നൽകട്ടെയോ? ഈ പരുത്ത പായക്ക് മേൽ കിടക്കുന്നതിനേക്കാൾ നല്ലതായിരിക്കുമല്ലോ അത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഇഹലോകത്തോട് താൽപ്പര്യവും ആഗ്രഹവും ജനിക്കാൻ എനിക്ക് അതിനോട് എന്തെങ്കിലും ഇഷ്ടമോ ഇണക്കമോ ഇല്ല; ഇഹലോകത്തുള്ള എൻ്റെ ഈ ദിനങ്ങളുടെ ഉപമ ഒരു വൃക്ഷത്തിന് കീഴിൽ തണൽ കൊണ്ടിരിക്കുന്ന ഒരു യാത്രികൻ്റെ ഉപമയാണ്. തണൽ കൊണ്ട ആ വൃക്ഷത്തെ ഉപേക്ഷിച്ചു കൊണ്ട് അയാൾ തൻ്റെ യാത്ര തുടരുന്നതാണ്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഐഹിക ജീവിതത്തോട് നബി (ﷺ) പുലർത്തിയിരുന്ന വിരക്തിയും, അതിൽ നിന്ന് അവിടുന്ന് തിരിഞ്ഞു കളഞ്ഞിരുന്ന രൂപവും.
  • ഭൂമിയിൽ ജീവിക്കാൻ അനിവാര്യമായും വേണ്ട കാര്യങ്ങൾ ഉപേക്ഷിക്കണമെന്നല്ല ഈ ഹദീഥിൻ്റെ അർത്ഥം. മറിച്ച്, പരലോകത്തിൻ്റെ കാര്യത്തിൽ അശ്രദ്ധ ബാധിക്കുന്ന വിധത്തിൽ അതിൽ മുഴുകരുത് എന്ന് മാത്രമാണ്. വൃക്ഷത്തിന് താഴെ തണൽ കൊള്ളുന്ന മനുഷ്യൻ ആ തണൽ പ്രയോജനപ്പെടുത്തുകയും തൻ്റെ യാത്ര പൂർത്തീകരിക്കാൻ വേണ്ട പ്രയോജനങ്ങൾ എടുക്കുകയും ചെയ്തു; എന്നാൽ ആ വൃക്ഷത്തിൻ്റെ തണലിൽ അയാൾ മുഴുകുകയോ (യാത്ര വിസ്മരിക്കുകയോ ചെയ്തില്ല).
  • നബിയുടെ (ﷺ) ജീവിതത്തിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുക; അവിടുന്നാണ് ഏറ്റവും നല്ല മാതൃക. നബിയുടെ (ﷺ) കാൽപ്പാടുകൾ പിൻപറ്റുന്നവൻ സന്മാർഗത്തിലേക്ക് എത്തുകയും, ഇഹലോകത്തും പരലോകത്തും വിജയിയാവുകയും ചെയ്യും.
  • നബിയുടെ (ﷺ) കാര്യത്തിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും താൽപര്യവും അവിടുത്തോട് അവർക്കുണ്ടായിരുന്ന ഇഷ്ടവും.
  • ഇസ്‌ലാമിക പ്രബോധനത്തിലും വിഷയങ്ങൾ പഠിപ്പിക്കുന്നതിലും ഉദാഹരണങ്ങളും ഉപമകളും വിവരിക്കുക എന്നത് നബിയുടെ (ﷺ) രീതിയായിരുന്നു.
explain-icon

കൂടുതൽ