വഹ്ശിയ്യ് ബ്നു ഹർബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്." حسن - رواه أبو داود وابن ماجه وأحمد
explain-icon

വിശദീകരണം

സ്വഹാബികളിൽ ചിലർ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വിശപ്പ് അടങ്ങുന്നതായി അനുഭവപ്പെടുന്നില്ല." അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "നിങ്ങൾ ഭക്ഷണത്തിൻ്റെ വേളയിൽ വേറിട്ടിരിക്കുന്നുണ്ടായിരിക്കാം; ഓരോരുത്തരും ഒറ്റക്കൊറ്റക്കായിരിക്കും ഭക്ഷിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, വെവ്വേറെ ഇരുന്നു കൊണ്ട് ഭക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ അനുഗ്രഹം നൽകപ്പെടുന്നതും നിങ്ങളുടെ വിശപ്പ് കെടുന്നതുമാണ്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഭക്ഷണത്തിന് വേണ്ടി ഒരുമിച്ചിരിക്കുകയും ഭക്ഷണത്തിന് മുൻപ് ബിസ്മി ചൊല്ലുകയും ചെയ്യുന്നത് ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കാനുള്ള കാരണവും, വിശപ്പ് ശമിക്കാനുള്ള വഴിയുമാണ്.
  • ഭിന്നിച്ചിരിക്കുന്നതും അകന്നിരിക്കുന്നതും എല്ലാ നിലക്കും ഉപദ്രവം തന്നെ; ഒരുമിച്ചിരിക്കുന്നതിലും ഐക്യപ്പെടുന്നതിലുമാണ് എല്ലാ നന്മയുമുള്ളത്.
  • ഭക്ഷണവേളയിൽ ഒരുമിച്ചിരിക്കാനും ബിസ്മി ചൊല്ലാനുമുള്ള പ്രോത്സാഹനം.
  • സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഒരുമിച്ചിരിക്കുന്നതിലൂടെ ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ബിസ്മി ചൊല്ലുന്നതിലൂടെ പിശാച് ഭക്ഷണത്തിലേക്ക് കയ്യെത്തിക്കുന്നത് തടയാനും സാധിക്കുന്നതാണ്."
explain-icon

കൂടുതൽ