നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."