നബി -ﷺ- ഈ ഹദീഥിൽ ചില പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയിരിക്കുന്നു: ഒന്ന്: അല്ലാഹുവേ! കടം എന്നെ വരിഞ്ഞു മുറുക്കുകയും, അതിൻ്റെ ആകുലത എന്നെ ബാധിക്കുകയും, ദുരിതം ഞാൻ അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുകയും അഭയം ചോദിക്കുകയും ചെയ്യുന്നു. കടം വീട്ടുവാനും കൊടുത്തു തീർക്കാനും നീ എന്നെ സഹായിക്കണമെന്നും ഞാൻ നിന്നോട് തേടുന്നു. രണ്ട്: ശത്രു എന്നെ കീഴടക്കുകയും എനിക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അവനിൽ നിന്നുള്ള ഉപദ്രവങ്ങൾ തടുത്തു നിർത്താനും, അവനെതിരെ എന്നെ സഹായിക്കാനും ഞാൻ നിന്നോട് തേടുന്നു. മൂന്ന്: മുസ്‌ലിംകൾക്ക് പ്രയാസങ്ങൾ ഉണ്ടാവുകയും, അവരെ കുഴപ്പങ്ങളും പ്രശ്നങ്ങളും ബാധിക്കുകയും ചെയ്തതിൻ്റെ പേരിൽ ശത്രുക്കൾക്ക് ആഹ്ളാദവും സന്തോഷവും ലഭിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.