ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നബി -ﷺ- പഠിപ്പിച്ചു നൽകിയ ഏറെ ആശയസമ്പുഷ്ടമായ ഒരു പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്. നാല് പ്രാർത്ഥനകളാണ് അതിലുള്ളത്.: ഒന്നാമത്തെ പ്രാർത്ഥന: എല്ലാ നന്മകൾക്കും വേണ്ടിയുള്ള പൊതുവായ തേട്ടമാണ്. അല്ലാഹുവേ! എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. സമീപസ്ഥമായി ലഭിക്കേണ്ട നന്മകളും വിദൂരമായി കാലങ്ങൾക്ക് ശേഷം ലഭിക്കാനുള്ള നന്മകളും ഞാൻ ചോദിക്കുന്നു. നീ എനിക്ക് പഠിപ്പിച്ചു നൽകിയ എനിക്ക് അറിവുള്ള നന്മകളും, നിനക്ക് മാത്രം അറിവുള്ള -എനിക്കറിയാത്ത- നന്മകളും ഞാൻ നിന്നോട് തേടുന്നു. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനും ഗോപ്യമായത് അറിയുന്നവനുമായ അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ തേട്ടമാണിത്; അല്ലാഹു അവൻ്റെ മുസ്‌ലിമായ ദാസന് ഏറ്റവും ശ്രേഷ്ഠവും ഏറ്റവും നല്ലതുമായ കാര്യമാണ് തിരഞ്ഞെടുക്കുക. അതിന് ശേഷം എല്ലാ തിന്മകളിൽ നിന്നും -അടുത്തുള്ളതും വിദൂരത്തുള്ളതുമായ തിന്മകളിൽ നിന്നും, എനിക്ക് അറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും- ഞാൻ അല്ലാഹുവിനോട് രക്ഷ തേടുകയും അവനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു എന്നും അവൻ തേടുന്നു. രണ്ടാമത്തെ പ്രാർത്ഥന: അല്ലാഹുവേ! നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- നിന്നോട് തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്ന എല്ലാ കാര്യങ്ങളും പ്രത്യേകമായി എടുത്തു പറയാതെ, അവിടുത്തെ പ്രാർത്ഥനകളെല്ലാം ഈ ദുആയിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രാർത്ഥനയിൽ അതിരു കവിയാതെ മുസ്‌ലിമിനെ സംരക്ഷിക്കുന്ന ദുആ കൂടിയാണിത്. മൂന്നാമത്തെ പ്രാർത്ഥന: സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള തേട്ടമാണ്. ഓരോ മുസ്‌ലിമിൻ്റെയും ലക്ഷ്യവും അവൻ്റെ പ്രവൃത്തിയുടെ പിന്നിലുള്ള ഉദ്ദേശ്യവും അതാണ്. 'അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗം ലഭിക്കാനുള്ള സൗഭാഗ്യം തേടുന്നു. അതിലേക്ക് നയിക്കുന്ന -നിനക്ക് തൃപ്തികരമായ- നല്ല വാക്കുകളും പ്രവൃത്തികളും ചെയ്യാനുള്ള തൗഫീഖും നിന്നോട് തേടുന്നു. നരകത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന -നിൻ്റെ കോപം വരുത്തി വെക്കുന്ന- തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മ്ലേഛമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും നിൻ്റെ ഔദാര്യം കൊണ്ടല്ലാതെ ഒരാൾക്കും രക്ഷയില്ല. നാലാമത്തെ പ്രാർത്ഥന: അല്ലാഹുവിൻ്റെ വിധിയിലുള്ള തൃപ്തിക്ക് വേണ്ടിയുള്ള തേട്ടമാണ്. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും നന്മയാക്കേണമേ എന്നാണ് അതിലൂടെ അവൻ അല്ലാഹുവിനോട് ചോദിക്കുന്നത്.