ലഖീത് ബ്നു സബിറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: താൻ ബനുൽ മുന്തഫിഖ് ഗോത്രത്തിൽ നിന്നുള്ള ഒരു സംഘത്തോടൊപ്പം നബി -ﷺ- യെ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം പറയുന്നു: ഞങ്ങൾ ചെന്നെത്തിയപ്പോൾ നബി -ﷺ- യെ ഞങ്ങൾ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് മാവും നെയ്യും ചേർത്ത ഒരുതരം കഞ്ഞി ഉണ്ടാക്കാൻ കൽപ്പിച്ചു. പിന്നീട് ഈത്തപ്പഴം വെച്ച ഒരു തളിക ഞങ്ങൾക്ക് നൽകപ്പെട്ടു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾക്ക് വല്ല ഭക്ഷണവും നൽകപ്പെട്ടോ?" ഞങ്ങൾ പറഞ്ഞു: "അതെ." ലഖീത്വ് പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, നബി -ﷺ- യുടെ ആട്ടിടയൻ ആടുകളെ അവക്ക് രാത്രി തങ്ങാനുള്ള സ്ഥലത്തേക്ക് തെളിച്ചുകൊണ്ട് വന്നു. അവന്റെ കൂടെ കരയുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ആട് എന്തിനെയാണ് (അതായത് ആൺകുട്ടിയോ പെൺകുട്ടിയോ, അല്ലെങ്കിൽ ഒറ്റയേയോ ഇരട്ടകളെയോ ആണോ) പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു പെൺകുട്ടിയെ." അവിടുന്ന് പറഞ്ഞു: "അതിന് പകരം നമുക്ക് ഒരു വലിയ ആടിനെ അറുക്കുക." ശേഷം നബി -ﷺ- പറഞ്ഞു: "നാം നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് അതിനെ അറുത്തതാണെന്ന് നിങ്ങൾ വിചാരിക്കരുത്. നമുക്ക് നൂറ് ആടുകളുണ്ട്; ഈ എണ്ണത്തിൽ കൂടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഒന്ന് ജനിച്ചാൽ ഞങ്ങൾ അതിന് പകരം ഒന്നിനെ അറുക്കും." ലഖീത് പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ ഭാര്യയുടെ നാവിന് കുറച്ചു നീളമുണ്ട്; അതായത് ദുഷിച്ച വാക്കുകൾ പറയും. ഞാൻ അവളോട് എങ്ങനെ പെരുമാറണം?" അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ നീ വിവാഹമോചനം ചെയ്തേക്കുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, അവളുമായി എനിക്ക് നീണ്ട ദാമ്പത്യബന്ധമുണ്ട്. എനിക്ക് അവളിൽ മക്കളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ ഉപദേശിക്കുക. അവളിൽ നന്മയുണ്ടെങ്കിൽ അവൾ നിന്റെ ഉപദേശം സ്വീകരിക്കും. അവൾ അനുസരിച്ചില്ലെങ്കിൽ, വേദനയില്ലാത്ത വിധത്തിൽ അവളെ അടിക്കുക. നിന്റെ അടിമകളെ അടിക്കുന്നത് പോലെ അവളെ അടിക്കരുത്." പിന്നീട് ലഖീത് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും." അവിടുന്ന് പറഞ്ഞു: "വുദൂഅ് ചെയ്യുമ്പോൾ വെള്ളം അതിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക. ഓരോ അവയവവും അതിന് അർഹമായ വിധത്തിൽ കഴുകുകയും ചെയ്യുക; അതിന്റെ ഫർളുകളോ സുന്നത്തുകളോ ഒന്നും വിട്ടുപോകാതെ ശ്രദ്ധിക്കുക എന്നർത്ഥം. അതോടൊപ്പം കൈവിരലുകളും കാൽവിരലുകളും കഴുകുമ്പോൾ അവയ്ക്കിടയിൽ വിരലുകൾ കോർത്തു കൊണ്ട് വിരലുകൾ വേർപ്പെടുത്തി കഴുകുക. വുദൂഇനിടയിൽ മൂക്കിലേക്ക് വെള്ളം ശക്തിയായി വലിച്ചുകയറ്റി പുറത്തേക്ക് ചീറ്റുകയും ചെയ്യുക; നീ നോമ്പുകാരനാണെങ്കിൽ ഒഴികെ. വെള്ളം വയറ്റിൽ പ്രവേശിച്ചേക്കാമെന്നതിനാൽ നോമ്പുള്ളപ്പോൾ മൂക്കിൽ ശക്തിയായി വെള്ളം കയറ്റി ചീറ്റരുത്."