അബൂ ബുർദഃ (رضي الله عنه) തൻ്റെ പിതാവായ അബൂ മൂസാ (رضي الله عنه) യുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അബൂ മൂസാക്ക് (رضي الله عنه) ഒരിക്കൽ കഠിനമായ രോഗം ബാധിക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചു കൊണ്ടായിരുന്നു ആ സമയം അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ അവർ വിലപിക്കുകയും അദ്ദേഹത്തിൻ്റെ പ്രയാസത്തിൽ ആർത്തലക്കുകയും ചെയ്തു. അദ്ദേഹം ബോധരഹിതനായിരുന്നു എന്നതിനാൽ ആ സമയം അവരെ തിരുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ബോധം തിരിച്ചു ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. നബി (ﷺ) ഈ പറയുന്നവരിൽ നിന്നെല്ലാം ബന്ധം മുറിച്ചിരിക്കുന്നു: സ്വാലിഖഃ : വിപത്തിൻ്റെ വേളയിൽ ശബ്ദം ഉയർത്തുന്നവരാണ് അക്കൂട്ടർ. ഹാലിഖഃ : വിപത്തുകൾ ബാധിച്ചാൽ തല മൊട്ടയടിക്കുന്ന സ്ത്രീകളാണ് അവർ. ശാഖ്ഖഃ : പ്രയാസങ്ങളുടെ വേളകളിൽ വസ്ത്രം വലിച്ചു കീറുന്നവളാണ് അവൾ. ഈ കാര്യങ്ങളെല്ലാം വിവരമില്ലാത്ത ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ സ്വഭാവങ്ങളിൽ പെട്ടതാണെന്നതിനാലാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്. വിപത്തുകളിൽ ക്ഷമ അവലംബിക്കാനും, അല്ലാഹുവിങ്കൽ അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കാനുമാണ് അവിടുന്ന് കൽപ്പിച്ചിട്ടുള്ളത്.