ഖുദ്സിയായ ഈ ഹദീഥിൽ അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: ഞാൻ എൻ്റെ അടിമക്ക് അവന് എന്നെ കുറിച്ചുള്ള ധാരണ എങ്ങനെയാണോ അങ്ങനെയായിരിക്കും. അവന് എന്നെ കുറിച്ചുള്ള വിചാരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഞാൻ അവനെ പരിഗണിക്കുക. അല്ലാഹുവിലുള്ള പ്രതീക്ഷയും അവൻ മാപ്പു നൽകുമെന്ന വിചാരവുമാണ് അവനുള്ളത് എങ്കിൽ ആ പ്രതീക്ഷ പ്രകാരമായിരിക്കും ഞാൻ പ്രവർത്തിക്കുക. അതല്ലാത്തതാണെങ്കിൽ അങ്ങനെയും. അവൻ എന്നെ സ്മരിച്ചാൽ അവൻ്റെ മേൽ കരുണ ചൊരിഞ്ഞു കൊണ്ടും, അവനെ നേർവഴിയിലേക്ക് നയിച്ചു കൊണ്ടും, അവനെ കാത്തു കൊണ്ടും അവന് പിന്തുണ നൽകിക്കൊണ്ടും ഞാൻ അവനോടൊപ്പമുണ്ടായിരിക്കും. അവൻ ഏകാന്തനായി എന്നെ സ്മരിക്കുകയും, തസ്ബീഹും തഹ്‌ലീലും മറ്റുമായി എന്നെ ഓർക്കുകയും ചെയ്താൽ അവനെ ഞാനും സ്മരിക്കുന്നതാണ്. അവൻ ഒരു സംഘം ആളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അവരേക്കാൾ എണ്ണത്തിൽ കൂടുതലും നന്മയുള്ളവരുമായ ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിനോട് ഒരു ചാൺ അടുത്താൽ അല്ലാഹു അവന് വർദ്ധിപ്പിച്ചു നൽകുകയും, അവനിലേക്ക് ഒരു മുഴം അടുക്കുകയും ചെയ്യുന്നതാണ്. ആരെങ്കിലും ഒരു മുഴം അല്ലാഹുവിലേക്ക് അടുത്താൽ അല്ലാഹു അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. ഒരാൾ രണ്ട് കൈകളും തന്റെ രണ്ടു ഭാഗത്തേക്ക് നീട്ടിപ്പിടിച്ചാൽ ഒരു കൈയിൻ്റെ അറ്റം മുതൽ മറ്റേ കൈയിൻ്റെ അറ്റം വരെയുള്ള അകലമാണ് ഒരു 'ബാഅ്'. അല്ലാഹുവിലേക്ക് നടന്നു കൊണ്ടാണ് അവൻ അടുക്കുന്നത് എങ്കിൽ അവനിലേക്ക് അല്ലാഹു ഓടിയടുക്കുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും അവനിലേക്ക് തിരിഞ്ഞു കൊണ്ടും ഒരടിമ അവൻ്റെ സാമീപ്യം അന്വേഷിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അതേ രീതിയിൽ പ്രതിഫലം നൽകുകയും, അവനിലേക്കുള്ള അടുപ്പം അധികരിപ്പിക്കുകയും ചെയ്യുന്നതാണ്. ഒരു മുഅ്മിനിന് അല്ലാഹുവിനോടുള്ള അടിമത്വത്തിൽ എത്രമാത്രം പൂർണ്ണതയുണ്ടാകുന്നോ, അത്രമാത്രം അല്ലാഹു അവനിലേക്ക് അടുക്കുന്നതാണ്. മനുഷ്യൻ്റെ പ്രവർത്തനത്തേക്കാളും പ്രയത്നത്തേക്കാളും അധികമാണ് അല്ലാഹുവിൻ്റെ ഔദാര്യവും പ്രതിഫലവും. ചുരുക്കത്തിൽ മനുഷ്യൻ്റെ നന്മകളേക്കാൾ എണ്ണത്തിലും കനത്തിലും മുന്നിട്ടുനിൽക്കുന്നത് അല്ലാഹുവിൻ്റെ പ്രതിഫലം തന്നെ! അല്ലാഹുവിൽ വിശ്വസിക്കുന്ന മുഅ്മിൻ -അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് വരെ- അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തുകയും, നന്മ പ്രവർത്തിക്കുകയും, അതിലേക്ക് ധൃതി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കും.