അമീറുൽ മുഅ്മിനീൻ ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) ഖബ്റിൻ്റെ ചാരെ നിന്നാൽ ധാരാളമായി കരയുകയും, അദ്ദേഹത്തിൻ്റെ താടിരോമങ്ങൾ ആ കണ്ണീരിനാൽ നനയുകയും ചെയ്യുമായിരുന്നു. അപ്പോൾ ചിലർ അദ്ദേഹത്തോട് ചോദിച്ചു: സ്വർഗത്തെയും നരകത്തെയും സ്മരിക്കുമ്പോൾ താങ്കൾ സ്വർഗം ആഗ്രഹിച്ചു കൊണ്ട് കരയുകയോ നരകം ഭയന്നു കൊണ്ട് കരയുകയോ ചെയ്യുന്നത് കാണാറില്ല. എന്നാൽ ഖബ്ർ കാണുമ്പോൾ താങ്കൾ കരയുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- ഖബ്റിനെ കുറിച്ച് അറിയിച്ച ഒരൂ കാര്യമാണ് അതിനുള്ള കാരണം. പരലോകഭവനങ്ങളിൽ ആദ്യത്തെ ഭവനമാണ് ഖബ്ർ എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരാൾ രക്ഷപ്പെടുകയും വിജയിക്കുകയും ചെയ്താൽ അതിന് ശേഷമുള്ള ഭവനങ്ങൾ അതിനേക്കാൾ എളുപ്പമുള്ളതാണ്. എന്നാൽ അതിലെ ശിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടില്ലെങ്കിൽ, ശേഷം വരുന്നത് അതിനേക്കാൾ കഠിനമാണ്.