ഉഥ്മാൻ (رضي الله عنه) വിൻ്റെ അടിമയായിരുന്ന ഹാനിഅ് (رحمه الله) നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) ഖബ്റിൻ്റെ ചാരെ നിന്നാൽ അദ്ദേഹത്തിൻ്റെ താടിരോമങ്ങൾ നനയുമാറ് കരയുമായിരുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: സ്വർഗവും നരകവും പറയപ്പെടുമ്പോൾ താങ്കൾ കരയുന്നില്ല. എന്നാൽ ഇത് താങ്കളെ കരയിപ്പിക്കുകയും ചെയ്യുന്നു?! അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഖബ്ർ ഒരാളുടെ പരലോകഭവനങ്ങളിൽ ആദ്യത്തെ ഭവനമാകുന്നു. അതിൽ ഒരാൾ രക്ഷപ്പെട്ടാൽ അതിന് ശേഷമുള്ളതെല്ലാം അതിനേക്കാൾ എളുപ്പമുള്ളതാണ്. എന്നാൽ അതിൽ ഒരാൾ രക്ഷപ്പെട്ടില്ലെങ്കിൽ അതിന് ശേഷമുള്ളതെല്ലാം അതിനേക്കാൾ കഠിനമാണ്." حسن - رواه الترمذي وابن ماجه
explain-icon

വിശദീകരണം

അമീറുൽ മുഅ്മിനീൻ ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه) ഖബ്റിൻ്റെ ചാരെ നിന്നാൽ ധാരാളമായി കരയുകയും, അദ്ദേഹത്തിൻ്റെ താടിരോമങ്ങൾ ആ കണ്ണീരിനാൽ നനയുകയും ചെയ്യുമായിരുന്നു. അപ്പോൾ ചിലർ അദ്ദേഹത്തോട് ചോദിച്ചു: സ്വർഗത്തെയും നരകത്തെയും സ്മരിക്കുമ്പോൾ താങ്കൾ സ്വർഗം ആഗ്രഹിച്ചു കൊണ്ട് കരയുകയോ നരകം ഭയന്നു കൊണ്ട് കരയുകയോ ചെയ്യുന്നത് കാണാറില്ല. എന്നാൽ ഖബ്ർ കാണുമ്പോൾ താങ്കൾ കരയുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- ഖബ്റിനെ കുറിച്ച് അറിയിച്ച ഒരൂ കാര്യമാണ് അതിനുള്ള കാരണം. പരലോകഭവനങ്ങളിൽ ആദ്യത്തെ ഭവനമാണ് ഖബ്ർ എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരാൾ രക്ഷപ്പെടുകയും വിജയിക്കുകയും ചെയ്താൽ അതിന് ശേഷമുള്ള ഭവനങ്ങൾ അതിനേക്കാൾ എളുപ്പമുള്ളതാണ്. എന്നാൽ അതിലെ ശിക്ഷയിൽ നിന്ന് ഒരാൾ രക്ഷപ്പെട്ടില്ലെങ്കിൽ, ശേഷം വരുന്നത് അതിനേക്കാൾ കഠിനമാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവരായിരുന്നു ഉഥ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه). എന്നിട്ടും അദ്ദേഹത്തിന് അല്ലാഹുവിനോടുണ്ടായിരുന്ന ഭയം നോക്കൂ!
  • ഖബ്റിൻ്റെ ഭീതിപ്പെടുത്തുന്ന രംഗങ്ങളും ഖിയാമത്തിൻ്റെ വിവരണങ്ങളും കേൾക്കുമ്പോൾ കരയുക എന്നത് ദീനിൻ്റെ ഭാഗമാണ്.
  • ഖബ്ർ ശിക്ഷയും രക്ഷയും യാഥാർഥ്യമാണ് എന്ന സ്ഥിരീകരണം.
  • ഖബ്ർ ശിക്ഷയിൽ നിന്നുള്ള ഭയപ്പെടുത്തലും താക്കീതും.