അബൂ അബ്ദില്ല അൽജദലി (رحمه الله) നിവേദനം: നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ഞാൻ ആഇശ (رضي الله عنها) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: "അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു." صحيح - رواه الترمذي وأحمد
explain-icon

വിശദീകരണം

മുഅ്മിനീങ്ങളുടെ മാതാവ് ആഇശ (رضي الله عنها) യോട് നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: വാക്കുകളിലും പ്രവർത്തികളിലും മ്ലേഛത പ്രകൃതമായുള്ളവരോ, മ്ലേഛതയും വൃത്തികേടും കരുതിക്കൂട്ടി ചെയ്യുന്നവരോ ആയിരുന്നില്ല അവിടുന്ന്. അങ്ങാടികളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ആളുമായിരുന്നില്ല നബി -ﷺ-. തിന്മകൾക്ക് പകരമായി പോലും അവിടുന്ന് തിന്മ ചെയ്തിരുന്നില്ല; മറിച്ച് നന്മ കൊണ്ടായിരുന്നു അവിടുന്ന് അതിനെ നേരിട്ടിരുന്നത്. അതോടൊപ്പം, മനസ്സ് കൊണ്ട് മാപ്പ് നൽകുകയും പ്രവർത്തനം കൊണ്ട് എല്ലാ തരത്തിലും പൊറുത്തു നൽകുകയും ചെയ്യുന്നവരായിരുന്നു അവിടുന്ന്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- ജീവിതത്തിൽ പുലർത്തിയിരുന്ന ഉന്നതമായ സ്വഭാവഗുണങ്ങളും, മോശമായ സ്വഭാവങ്ങളിൽ നിന്ന് അവിടുന്ന് പുലർത്തിയിരുന്ന അകലവും.
  • സൽകർമ്മങ്ങളും നല്ല പ്രവർത്തനങ്ങളും ചെയ്യാനും, മോശമായ സ്വഭാവഗുണങ്ങളിൽ നിന്ന് അകലം പാലിക്കാനുമുള്ള പ്രേരണ.
  • വൃത്തികെട്ടതോ മ്ലേഛമോ അശ്ലീലമോ ആയ വാക്കുകൾ സംസാരിക്കുന്നത് ആക്ഷേപകരമാണ്.
  • ജനങ്ങളോട് ശബ്ദമുയർത്തിയും അട്ടഹസിച്ചും സംസാരിക്കുന്നത് ആക്ഷേപകരമായ സ്വഭാവമാണ്.
  • തിന്മ ചെയ്തവരോട് നന്മ കൊണ്ട് പ്രതിക്രിയ ചെയ്യാനും, അവർക്ക് പൊറുത്തു നൽകുകയും മാപ്പ് കൊടുക്കുകയും ചെയ്യാനുമുള്ള പ്രോത്സാഹനം.