അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം" صحيح - رواه الترمذي وابن ماجه وأحمد
explain-icon

വിശദീകരണം

നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുകയും ശേഷം അത് മനപാഠമാക്കുകയും, മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് മുഖപ്രസന്നതയും ചൈതന്യവും ലഭിക്കാനും, സ്വർഗത്തിലെ അനുഗ്രഹങ്ങളിലേക്കും വെളിച്ചത്തിലേക്കും അവനെ അല്ലാഹു നയിക്കാനും വേണ്ടി നബി -ﷺ- പ്രാർത്ഥിക്കുന്നു. നബി -ﷺ- യുടെ വാക്കുകൾ എത്തിച്ചു നൽകുന്ന നിവേദകരേക്കാൾ അതിൽ നിന്ന് ഗുണപാഠങ്ങൾ കണ്ടെത്താനും ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന എത്രയോ പേർ കേൾവിക്കാരിലുണ്ടായേക്കാം. ആദ്യത്തേയാൾ ഹദീഥുകൾ കൃത്യതയോടെ മനപാഠമാക്കുകയും മാറ്റത്തിരുത്തലുകളിൽ നിന്ന് മുക്തമായി അത് എത്തിച്ചു നൽകുകയും ചെയ്തു; രണ്ടാമത്തെയാൾ അത് കൃത്യമായി ഗ്രഹിക്കുകയും അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്തുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ സുന്നത്ത് സംരക്ഷിക്കാനും മനപാഠമാക്കാനും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുമുള്ള പ്രോത്സാഹനം.
  • അഹ്ലുൽ ഹദീഥിൻ്റെ അഥവാ നബി -ﷺ- യുടെ ഹദീഥുകളുടെ പഠനത്തിലും അദ്ധ്യാപനത്തിലും വ്യാപൃതരായ ഹദീഥ് പണ്ഡിതന്മാരുടെ ശ്രേഷ്ഠതയും, ഹദീഥ് പഠനത്തിൻ്റെ മഹത്വവും ഈ ഹദീഥ് വിവരിക്കുന്നു.
  • പ്രമാണങ്ങളിൽ നിന്ന് വിധിവിലക്കുകൾ നിർധാരണം ചെയ്യുകയും ഗ്രഹിച്ചു മനസ്സിലാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ശ്രേഷ്ഠത.
  • സ്വഹാബികളുടെ ശ്രേഷ്ഠത. നബി -ﷺ- യുടെ ഹദീഥുകൾ അവിടുത്തെ മുഖദാവിൽ നിന്ന് കേൾക്കുകയും, അവ നമുക്ക് എത്തിച്ചു തരികയും ചെയ്തവരാണ് അവർ.
  • മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ നിവേദനം ചെയ്യുന്നവർ അതിൻ്റെ ആശയം ഗ്രഹിച്ചിരിക്കണമെന്ന നിബന്ധനയില്ല; മറിച്ച് അവർ ഹദീഥ് കൃത്യമായി മനപാഠമാക്കിയിരിക്കണമെന്ന നിർബന്ധമേയുള്ളൂ. പണ്ഡിതന്മാരും ഫുഖഹാക്കളും അതിൽ നിന്ന് ആശയങ്ങൾ ഗ്രഹിച്ചെടുക്കുകയും അവ ഉറ്റാലോചനക്ക് വിധേയമാക്കുകയുമാണ് വേണ്ടത്."
  • ഇബ്നു ഉയയ്നഃ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ അന്വേഷിക്കുന്ന ഏതൊരാളുടെ മുഖത്തും പ്രകാശം പ്രകടമായിരിക്കും; ഈ ഹദീഥ് അതിനുള്ള തെളിവാണ്."
  • ഹദീഥ് പണ്ഡിതന്മാരുടെ അടുക്കൽ ഹദീഥ് ഹിഫ്ദ് ചെയ്യുക എന്നത് രണ്ട് വിധത്തിലാണുള്ളത്. ഒന്നാമത്തേത് ഹൃദയത്തിൽ മനപാഠമാക്കുക എന്നതാണെങ്കിൽ രണ്ടാമത്തേത് ഏടുകളിലും ഗ്രന്ഥങ്ങളിലും എഴുതി സൂക്ഷിക്കലാണ്. ഈ രണ്ട് മാർഗത്തിൽ ഏത് സ്വീകരിച്ചവർക്കും ഹദീഥിലെ പ്രാർത്ഥന ബാധകമാണ്.
  • ജനങ്ങളുടെ ഗ്രാഹ്യശേഷി വ്യത്യസ്ത തലത്തിലാണുള്ളത്. ഒരു കാര്യം ആദ്യം കേട്ടവനേക്കാൾ ചിലപ്പോൾ അവനിൽ നിന്ന് അക്കാര്യം കേൾക്കുന്ന വ്യക്തിക്ക് അതിൽ നിന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചേക്കാം. വിജ്ഞാനങ്ങൾ മനഃപാഠമുള്ള എത്രയോ പേർ അത് ഗ്രഹിക്കുന്നവരല്ലാതെയായുണ്ട്!
explain-icon

കൂടുതൽ