മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഞാൻ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "സ്വഫിയ്യ ഇന്നയിന്ന കാര്യങ്ങളെല്ലാം ഉള്ളവളാണെന്നത് മതി അവളുടെ കുറവായി." ഹദീഥിൻ്റെ നിവേദകന്മാരിൽ ഒരാൾ പറഞ്ഞു: അവർക്ക് നീളം കുറവായിരുന്നു എന്നതായിരുന്നു ഉദ്ദേശിച്ചത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്." ആഇശ (റഹ) തന്നെ പറയുന്നു: "ഒരിക്കൽ ഞാൻ നബി -ﷺ- ക്ക് ഒരാളെ അനുകരിച്ചു കാണിച്ചു കൊടുത്തു." അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്ക് ഇത്രയിത്രയെല്ലാം കിട്ടുന്നതിന് പകരമായിട്ടാണെങ്കിലും ഞാൻ ഒരാളെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല." صحيح - رواه أبو داود والترمذي وأحمد
explain-icon

വിശദീകരണം

മുഅ്മിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) ഒരിക്കൽ നബി -ﷺ- യോട് അവിടുത്തെ പത്‌നിയായ സ്വഫിയ്യഃയെ കുറിച്ച് പറഞ്ഞു: "സ്വഫിയ്യ ഉയരം കുറഞ്ഞവളാണെന്ന ഒരു ന്യൂനത തന്നെ അവരുടെ കാര്യത്തിൽ വേണ്ടുവോളമുണ്ട്." ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞിരിക്കുന്ന ഈ വാക്ക് സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അതിലെ വെള്ളം മുഴുവൻ നശിപ്പിക്കുകയും അത് മുഴുവൻ മലിനപ്പെടുത്തുകയും ചെയ്യുമായിരുന്നു." ആഇശാ (رضي الله عنها) തന്നെ പറയുന്നു: "ഒരാളെ ഇകഴ്ത്തുന്ന തരത്തിൽ അയാളെ ഞാൻ അനുകരിച്ചു കാണിക്കുകയുണ്ടായി." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഒരാളെ കുറച്ചു കാണിക്കുന്നതിനും കളിയാക്കുന്നതിനും വേണ്ടി അയാളുടെ ന്യൂനത പറയുകയോ, അയാളുടെ പ്രവർത്തിയോ സംസാരമോ അനുകരിക്കുകയോ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ളതല്ല; അതിന് പകരമായി ദുനിയാവിലെ ധാരാളം സമ്പത്ത് എനിക്ക് നൽകപ്പെട്ടാൽ പോലും."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പരദൂഷണം പറയുന്നതിൽ നിന്നുള്ള താക്കീതും മുന്നറിയിപ്പും.
  • മറ്റുള്ളവരെ ഇകഴ്ത്തുകയും കളിയാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ രൂപവും പ്രവർത്തികളും അനുകരിക്കുക എന്നത് നിഷിദ്ധമായ പരദൂഷണത്തിൽ പെട്ടതാണ്.
  • ശാരീരികമായ ന്യൂനതകൾ എടുത്തു പറയുക എന്നത് പരദൂഷണത്തിൽ പെടുന്നതാണ്.
  • ഖാദ്വീ ഇയാദ്വ് (رحمه الله) പറയുന്നു: "ഒന്നിലേക്ക് മറ്റൊന്നു ചേർത്തിയാൽ അതിൽ മുഴുവനായി കലരുകയും, അതിൻ്റെ അവസ്ഥ മാറ്റം വരുത്തുകയും ചെയ്യുന്ന അവസ്ഥക്കാണ് (ഹദീഥിൽ പ്രയോഗിച്ചത് പോലെ) മസ്ജ് എന്ന വാക്ക് ഉപയോഗിക്കുക. ഹദീഥിൽ പരാമർശിക്കപ്പെട്ട പരദൂഷണത്തിൻ്റെ വാക്കെങ്ങാനും സമുദ്രത്തിൽ കലർത്തിയിരുന്നെങ്കിൽ അത് സമുദ്രജലം മുഴുവൻ കലർപ്പുള്ളതാക്കുമായിരുന്നു; സമുദ്രമാകട്ടെ ഇത്രമാത്രം വിശാലമാണ് താനും. എങ്കിൽ, മനുഷ്യരുടെ എണ്ണിപ്പറയാൻ മാത്രമുള്ള പ്രവർത്തനങ്ങളിൽ അത് കലർത്തിയാലുള്ള സ്ഥിതി എന്തായിരിക്കും?!"
  • ഭാര്യമാർക്കിടയിൽ ഉണ്ടാകുന്ന ചെറിയ തോതിലുള്ള ഈർഷ്യതയുടെയും അസൂയയുടെയും വിവരണം.
  • നബി -ﷺ- തിന്മകൾ അംഗീകരിക്കാറില്ലായിരുന്നു.
  • അല്ലാഹുവിൻ്റെ തൃപ്തിക്കും, അവൻ്റെ കോപം തടുക്കുന്നതിനും മുൻപിൽ ഇഹലോകത്തിൻ്റെയും അതിലുള്ളതിൻ്റെയും നിസ്സാരത.
  • ഇസ്‌ലാം പരിശുദ്ധമായ സ്വഭാവങ്ങളുടെ മതമാണ്. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ മറ്റുള്ളവരുടെ അഭിമാനം വ്രണപ്പെടുത്താതെ സംരക്ഷിക്കണമെന്ന് ഇസ്‌ലാം ശക്തമായി കൽപ്പിക്കുന്നു. മുസ്‌ലിംകൾക്കിടയിൽ പരസ്പരം ശത്രുതയും വിദ്വേഷവുമുണ്ടാക്കാനാണ് ഇവ കാരണമാവുക.