ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അടുത്തേക്ക് ഒരു കൂട്ടം യുദ്ധത്തടവുകാർ കൊണ്ടുവരപ്പെട്ടു. അവരിൽ ഒരു സ്ത്രീ (തടവുകാരിലെ) കുട്ടികൾക്ക് മുലപ്പാൽ നൽകുന്നുണ്ടായിരുന്നു. തടവുകാരുടെ കൂട്ടത്തിൽ ഒരു കുട്ടിയെ കണ്ടാൽ അവൾ അവനെ എടുത്ത് തൻ്റെ മാറോട് ചേർത്ത് പാൽ കൊടുക്കും. അപ്പോൾ നബി -ﷺ- ഞങ്ങളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "ഇല്ല, അവൾക്ക് തീർച്ചയായും അതിന് സാധിക്കില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന്റെ അടിമകളോട് ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ കരുണയുള്ളവനാണ്." صحيح - متفق عليه
explain-icon

വിശദീകരണം

ഹവാസിൻ ഗോത്രത്തിൽ നിന്നുള്ള ചില തടവുകാരെ നബിയുടെ -ﷺ- അടുക്കൽ കൊണ്ടുവരപ്പെട്ടു. അക്കൂട്ടത്തിൽ ഒരു സ്ത്രീ തന്റെ കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. തടവുകാർക്കിടയിൽ ഏതൊരു കുട്ടിയെ കണ്ടാലും അവൾ പാൽ കൊടുക്കുന്നുണ്ടായിരുന്നു; കാരണം അവളുടെ മാറിടത്തിൽ പാൽ നിറഞ്ഞത് അവൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ തന്റെ സ്വന്തം കുട്ടിയെ തടവുകാരിൽ കണ്ടെത്തുകയും, അവനെ എടുത്ത് തന്റെ മാറോട് ചേർത്തു പാൽ കൊടുക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- സ്വഹാബികളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "അവൾ ഇഷ്ടത്തോടെ ഒരിക്കലും അത് ചെയ്യില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന് വഴിപ്പെട്ടവരായ മുസ്‌ലിംകളായ തൻ്റെ ദാസന്മാരോട്, ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ വലിയ കരുണയുള്ളവനാണ്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള വിശാലമായ കാരുണ്യം. അവൻ അവർക്ക് നന്മയും സ്വർഗവും നരകത്തിൽ നിന്ന് മോചനവും ഉദ്ദേശിക്കുന്നു.
  • തൻ്റെ മുൻപിൽ നടക്കുന്ന സംഭവങ്ങളിൽ നിന്നും കാഴ്ച്ചകളിലും നിന്നും പാഠം ഉൾക്കൊള്ളുകയും, അവയോട് ബന്ധിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശവും പാഠങ്ങളും പകർന്നു നൽകുകയും ചെയ്യുക എന്ന നബി -ﷺ- യുടെ രീതി ഈ ഹദീഥിലുണ്ട്.
  • ഒരു മുഅ്മിൻ അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണയുള്ളവനായിരിക്കണം. അല്ലാഹുവിനോട് തഖ്‌വ പാലിച്ചു കൊണ്ട് ജീവിക്കുകയും, അവന്റെ ദീനിൽ നേരായ മാർഗത്തിൽ നിലകൊള്ളുകയും ചെയ്യുന്ന ഒരാൾ അല്ലാഹുവിനെ കുറിച്ച് നിരാശനാകരുത്. കാരണം, അവൻ വിശാലമായ കാരുണ്യവാനാണ്.