മദീനയിലെ ജൂതഗോത്രങ്ങളായിരുന്നു ബനൂ ഖുറൈളയും ബനൂ നദ്വീറും. ജാഹിലിയ്യാ കാലത്ത് അതിലൊരു ഗോത്രം മറു ഗോത്രത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ 50 വസ്ഖ് ദിയ നൽകിയാൽ മതിയാകുമെന്നും, എന്നാൽ ദുർബലരായവർ പ്രബലരായവരിൽ നിന്ന് ഒരാളെ കൊന്നാൽ അതിന്റെ ഇരട്ടി, അതായത് 100 വസ്ഖ് നൽകണമെന്നും അവർ തീരുമാനിച്ചു. (ഒരു വസ്ഖ് എന്നാൽ 60 സ്വാഅ് ആണ്). നബി (ﷺ) ഹിജ്റ ചെയ്ത് മദീനയിൽ എത്തുന്നത് വരെ ഇതായിരുന്നു അവസ്ഥ. നബിയുടെ (ﷺ) വരവോടെ രണ്ട് വിഭാഗവും അവിടുത്തോട് വിധേയത്വം കാണിച്ചു. ഹിജ്റയുടെ ആദ്യകാലമായതിനാൽ നബി (ﷺ) അന്ന് ശത്രുക്കളുടെ മേൽ വിജയം നേടിയിരുന്നില്ല. ആ രണ്ടു ഗോത്രത്തെയും തന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിർബന്ധിച്ചിരുന്നുമില്ല. അവരുമായി സന്ധിയിലായിരുന്നു. അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. കരാർ പ്രകാരം 100 വസ്ഖ് നൽകണമെന്ന് പ്രബലർ ആവശ്യപ്പെട്ടു. എന്നാൽ ദുർബലർ അത് നിരസിച്ചു. ഒരേ മതവും ഒരേ വംശവും ഒരേ നാടും ഉള്ളവർക്കിടയിൽ നഷ്ടപരിഹാരത്തുകയിൽ വിവേചനം കാണിക്കുന്നത് അനീതിയാണെന്ന് അവർ വാദിച്ചു. ഇതുവരെ അപ്രകാരം നൽകിയത് പേടിച്ചിട്ടാണെന്നും അവർ പറഞ്ഞു. മുഹമ്മദ് നബി (ﷺ) വന്ന സ്ഥിതിക്ക് ഇനി ആ അനീതി സഹിക്കില്ലെന്ന് അവർ വ്യക്തമാക്കി. അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമൊരുങ്ങി. എന്നാൽ പിന്നീട് നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, നബി (ﷺ) നീതിപൂർവ്വമായേ വിധിക്കൂ എന്നും തങ്ങൾക്ക് അനുകൂലമായി ഇരട്ടി നഷ്ടപരിഹാരം വിധിക്കില്ലെന്നും പ്രബല ഗോത്രക്കാർക്ക് മനസ്സിലായി. തങ്ങളുടെ അതിക്രമവും അടിച്ചമർത്തലും ഭയക്കുന്നത് കൊണ്ട് മാത്രമാണ് അവർ തങ്ങൾക്ക് ഇത്രയും കാലം ഇരട്ടി നഷ്ടപരിഹാരത്തുക തന്നിരുന്നത് എന്ന് അവർ പറഞ്ഞത് സത്യം തന്നെയാണ്. അതിനാൽ, നബിയുടെ (ﷺ) നിലപാട് രഹസ്യമായി അറിയാൻ അവർ കപടവിശ്വാസികളെ അയച്ചു. നബിയുടെ (ﷺ) വിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ മാത്രം വിധി തേടാനും, അല്ലെങ്കിൽ ഈ സന്ധിസംഭാഷണത്തിൽ നിന്ന് പിന്മാറാനുമായിരുന്നു അവരുടെ പദ്ധതി. അങ്ങനെ കപടവിശ്വാസികളിൽ പെട്ട ചിലരെ അവർ നബിയുടെ (ﷺ) തീരുമാനം എന്തായിരിക്കുമെന്ന് അറിയുന്നതിന് വേണ്ടി രഹസ്യമായി പറഞ്ഞയച്ചു. കപടവിശ്വാസികൾ വന്നെത്തുമ്പോഴേക്ക് അല്ലാഹു വഹ്‌യ് വഴി അവരുടെ ഗൂഢാലോചന നബിക്ക് (ﷺ) വെളിപ്പെടുത്തിക്കൊടുത്തിരുന്നു. തുടർന്ന്, ഈ വിഷയത്തെ കുറിച്ച് സൂറത്തുൽ മാഇദയിലെ 41 മുതൽ 47 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു. "ഓ റസൂലേ! കുഫ്‌റിലേക്ക് അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുന്നവർ താങ്കളെ ദുഃഖത്തിൽ ആഴ്ത്താതിരിക്കട്ടെ. ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് വായ കൊണ്ട് പറയുന്നവരാണവർ..." ''അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ഫാസിഖുകൾ'' [മാഇദ:47] എന്നത് വരെയുള്ള ആയത്തുകൾ അങ്ങനെയാണ് അവതരിച്ചത്. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഈ രണ്ട് വിഭാഗത്തെക്കുറിച്ചാണ് "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ..."[മാഇദ:44] "അവർ തന്നെയാണ് അക്രമികൾ" [മാഇദഃ: 45] "അവർ തന്നെയാണ് അധർമ്മികൾ." [മാഇദഃ: 47] എന്നീ വചനങ്ങൾ അവതരിച്ചത്.