നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഞാൻ നബി -ﷺ- യുടെ മിമ്പറിനടുത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, തീർത്ഥാടകർക്ക് കുടിനീര് നൽകുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു സൽകർമ്മവും ചെയ്തില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല." വേറൊരാൾ പറഞ്ഞു: "നിങ്ങൾ ഈ പറഞ്ഞതിനേക്കാളെല്ലാം ശ്രേഷ്ഠം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദാണ്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: "നബി -ﷺ- യുടെ മിമ്പറിനടുത്ത് വെച്ച് നിങ്ങൾ ശബ്ദമുയർത്തരുത് -അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു-. എന്നാൽ, ജുമുഅ നിസ്കാരം കഴിഞ്ഞാൽ, നബി -ﷺ- യുടെ അടുത്ത് ചെന്ന് നിങ്ങൾ തർക്കിച്ച വിഷയത്തെക്കുറിച്ച് ഞാൻ വിധി ചോദിക്കാം." അങ്ങനെ (അദ്ദേഹം ചോദിച്ചപ്പോൾ) അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "ഹാജിമാർക്ക് കുടിനീര് നൽകുന്നതും മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബ: 19) صحيح - رواه مسلم
explain-icon

വിശദീകരണം

നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: അദ്ദേഹം നബിയുടെ -ﷺ- മിമ്പറിന് അരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ഞാൻ മുസ്‌ലിമായതിന് ശേഷം, ഹജ്ജിന് വന്നെത്തുന്ന തീർത്ഥാടകർക്ക് വെള്ളം കൊടുക്കുന്ന പുണ്യകർമ്മമല്ലാതെ മറ്റൊന്നും ചെയ്തില്ലെങ്കിലും എനിക്കതിൽ ഒരു ഖേദവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഞാൻ മുസ്‌ലിമായതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു കർമ്മവും ചെയ്തില്ലെങ്കിലും എനിക്കതിൽ ഖേദമില്ല." അപ്പോൾ മൂന്നാമതൊരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് (സായുധ പോരാട്ടം) നിങ്ങൾ രണ്ടുപേരും പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമാണ്." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മിമ്പറിന് അരികിൽ വെച്ച് ശബ്ദമുയർത്തരുതെന്ന് അവരെ വിലക്കി. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു; അതിനാൽ അദ്ദേഹം പറഞ്ഞു: "ഞാൻ ജുമുഅ നിസ്കരിച്ചുകഴിഞ്ഞാൽ, നിങ്ങൾ തർക്കിച്ച വിഷയത്തിൽ നബി -ﷺ- യോട് വിധി ചോദിക്കാം." അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തീര്‍ത്ഥാടകന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബഃ: 19)

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • കർമ്മങ്ങളുടെ പ്രതിഫലത്തിൻ്റെ കാര്യത്തിൽ അവർക്കിടയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
  • കർമ്മങ്ങളുടെ ശ്രേഷ്ഠത നിർണ്ണയിക്കുന്നത് അല്ലാഹുവിൻ്റെ ദീനിലെ തെളിവുകൾക്കനുസരിച്ചാണ്. ജനങ്ങളുടെ യുക്തിക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചല്ല അവ നിശ്ചയിക്കേണ്ടത്.
  • അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദിന് എത്ര വലിയ പദവിയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.
  • ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "വെള്ളിയാഴ്ചയായാലും അല്ലെങ്കിലും മസ്ജിദുകളിൽ വെച്ച് ശബ്ദമുയർത്തുന്നത് വെറുക്കപ്പെട്ട കാര്യമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. നിസ്കാരത്തിനായി ജനങ്ങൾ ഒരുമിച്ചുകൂടുമ്പോൾ അറിവ് ചർച്ച ചെയ്യാനാണെങ്കിൽ പോലും ശബ്ദമുയർത്തരുത്. കാരണം അത് നിസ്കരിക്കുന്നവർക്കും ദിക്റിൽ മുഴുകി ഇരിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്."
explain-icon

വിഭാഗങ്ങൾ

explain-icon

കൂടുതൽ