നുഅ്മാൻ ഇബ്നു ബശീർ -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: അദ്ദേഹം നബിയുടെ -ﷺ- മിമ്പറിന് അരികിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "ഞാൻ മുസ്‌ലിമായതിന് ശേഷം, ഹജ്ജിന് വന്നെത്തുന്ന തീർത്ഥാടകർക്ക് വെള്ളം കൊടുക്കുന്ന പുണ്യകർമ്മമല്ലാതെ മറ്റൊന്നും ചെയ്തില്ലെങ്കിലും എനിക്കതിൽ ഒരു ഖേദവുമില്ല." മറ്റൊരാൾ പറഞ്ഞു: "ഞാൻ മുസ്‌ലിമായതിന് ശേഷം, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതല്ലാതെ മറ്റൊരു കർമ്മവും ചെയ്തില്ലെങ്കിലും എനിക്കതിൽ ഖേദമില്ല." അപ്പോൾ മൂന്നാമതൊരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് (സായുധ പോരാട്ടം) നിങ്ങൾ രണ്ടുപേരും പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമാണ്." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മിമ്പറിന് അരികിൽ വെച്ച് ശബ്ദമുയർത്തരുതെന്ന് അവരെ വിലക്കി. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു; അതിനാൽ അദ്ദേഹം പറഞ്ഞു: "ഞാൻ ജുമുഅ നിസ്കരിച്ചുകഴിഞ്ഞാൽ, നിങ്ങൾ തർക്കിച്ച വിഷയത്തിൽ നബി -ﷺ- യോട് വിധി ചോദിക്കാം." അങ്ങനെ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തീര്‍ത്ഥാടകന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല." (തൗബഃ: 19)