നബി -ﷺ- ഖുർആൻ നിരന്തരം പാരായണം ചെയ്യാൻ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു; കാരണം ഖുർആൻ പാരായണം ചെയ്യുന്നവർക്കും അതനുസരിച്ച് പ്രവർത്തിക്കുന്നവർക്കും അന്ത്യനാളിൽ അത് ശുപാർശകനായി വരും. പിന്നീട് അവിടുന്ന് സൂറത്തുൽ ബഖറയും ആലു ഇംറാനും പാരായണം ചെയ്യണമെന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. ഈ രണ്ട് സൂറത്തുകളെയും പ്രകാശം നൽകുന്ന രണ്ട് അദ്ധ്യായങ്ങൾ എന്നാണ് 'അസ്സഹ്റാവായ്ൻ' എന്ന പേരിലൂടെ അവിടുന്ന് വിശേഷിപ്പിച്ചത്. അവ പാരായണം ചെയ്യുന്നവർക്ക് ഈ സൂറത്തുകൾ പ്രകാശവും മാർഗ്ഗദർശനവും നൽകും എന്നതാണ് ഈ പേരിൻ്റെ പിന്നിലെ കാരണം. ഈ രണ്ട് സൂറത്തുകൾ പാരായണം ചെയ്യുന്നതിന്റെയും അവയുടെ അർത്ഥങ്ങൾ ചിന്തിക്കുന്നതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിന്റെയും പ്രതിഫലം അന്ത്യനാളിൽ രണ്ട് മേഘങ്ങളെപ്പോലെയോ, അല്ലെങ്കിൽ ചിറകുകൾ വിരിച്ചു പരസ്പരം ചേർന്നു നിരന്നു പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ വരും. അവ രണ്ടും അതിന്റെ ആളുകൾക്ക് തണൽ നൽകുകയും അവർക്കു വേണ്ടി വാദിക്കുകയും ചെയ്യും. തുടർന്ന് നബി -ﷺ- സൂറത്തുൽ ബഖറ നിരന്തരമായി പാരായണം ചെയ്യാനും അതിന്റെ അർത്ഥങ്ങൾ ചിന്തിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും വീണ്ടും ഊന്നിപ്പറഞ്ഞു. ദുനിയാവിലും ആഖിറത്തിലും വലിയ ബറക്കത്തും അനുഗ്രഹവും പ്രയോജനവും നൽകുന്ന കാര്യമാണത്. അത് ഉപേക്ഷിക്കുന്നത് അന്ത്യനാളിൽ നഷ്ടവും ഖേദവുമാണ് നൽകുക. സൂറത്തുൽ ബഖറയുടെ ശ്രേഷ്ഠതകളിൽ പെട്ടതാണ്, അത് പാരായണം ചെയ്യുന്നവർക്ക് ദോഷം വരുത്താൻ മാരണക്കാർക്ക് കഴിയില്ല എന്നത്.