ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, തൻ്റെ മുകളിൽ നിന്ന് ഒരു വാതിൽ തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം തലയുയർത്തി നോക്കി; ശേഷം പറഞ്ഞു: "ആകാശത്തുള്ള ഒരു വാതിൽ ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു; ഇന്ന് മാത്രമാണ് അത് തുറക്കപ്പെട്ടത്. ഇതിനുമുമ്പ് ഒരിക്കലും ഇത് തുറക്കപ്പെട്ടിട്ടില്ല." അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഇറങ്ങിവന്നു. ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "ഭൂമിയിലേക്ക് ഒരു മലക്ക് ഇറങ്ങി വന്നിരിക്കുന്നു; ഇന്നേക്ക് മുൻപ് ഈ മലക്ക് ഒരിക്കലും ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ല." ആ മലക്ക് സലാം ചൊല്ലിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: "താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ നൽകപ്പെട്ടിട്ടില്ല: ഫാത്തിഹ സൂറത്തും ബഖറ സൂറത്തിന്റെ അവസാന ഭാഗങ്ങളുമാണ് അവ. അവയിലെ ഓരോ അക്ഷരം താങ്കൾ പാരായണം ചെയ്യുമ്പോഴും, താങ്കൾക്ക് അത് നൽകപ്പെടാതിരിക്കില്ല." صحيح - رواه مسلم
explain-icon

വിശദീകരണം

മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, ഒരു വാതിൽ തുറക്കുന്നതു പോലുള്ള ഒരു ശബ്ദം ആകാശത്ത് നിന്ന് കേട്ടു. അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- തലയുയർത്തി ആകാശത്തേക്ക് നോക്കി. എന്നിട്ട് നബി -ﷺ- യോട് പറഞ്ഞു: ഇത് ആകാശത്ത് നിന്ന് ഇന്ന് തുറക്കപ്പെട്ട ഒരു വാതിലാണ്, ഇതിനുമുമ്പ് ഒരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. അപ്പോൾ അതിൽ നിന്ന് ഒരു മലക്ക് ഭൂമിയിലേക്ക് ഇറങ്ങിവന്നു, ഇതിനുമുമ്പ് ഈ മലക്ക് ഒരിക്കലും ഇറങ്ങിയിട്ടില്ല. ആ മലക്ക് നബി -ﷺ- യോട് സലാം അറിയിച്ച ശേഷം അവിടുത്തോട് പറഞ്ഞു: താങ്കൾക്ക് മുമ്പ് ഒരു നബിക്കും ലഭിക്കാത്ത രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക; സൂറത്തുൽ ഫാത്തിഹയും സൂറത്തുൽ ബഖറയിലെ അവസാന രണ്ട് ആയത്തുകളുമാണവ. പിന്നീട് മലക്ക് പറഞ്ഞു: അവയിലെ ഏതൊരു വാക്ക് ഒരാൾ പാരായണം ചെയ്താലും, അല്ലാഹു അവന് അതിലുള്ള നന്മയും പ്രാർത്ഥനയും അവൻ്റെ തേട്ടവും അവന് നൽകാതിരിക്കില്ല.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സൂറത്തുൽ ഫാത്തിഹയുടെയും, സൂറത്തുൽ ബഖറയുടെ അവസാന ഭാഗങ്ങളുടെയും ശ്രേഷ്ഠത അറിയിക്കുകയും, അവ പാരായണം ചെയ്യാനും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു ഈ ഹദീഥ്.
  • ആകാശത്തിന് വാതിലുകളുണ്ടെന്നും, അതിലൂടെയാണ് അല്ലാഹുവിൻ്റെ കൽപനകൾ ഇറങ്ങുന്നതെന്നും, അല്ലാഹുവിന്റെ കൽപനയില്ലാതെ അവ തുറക്കപ്പെടുകയില്ലെന്നും വ്യക്തമാക്കുന്നു.
  • നബി -ﷺ- ക്ക് തന്റെ റബ്ബിന്റെ അടുക്കലുള്ള സ്ഥാനവും ബഹുമാനവും ഈ ഹദീഥ് വ്യക്തമാക്കുന്നു. അവിടുത്തേക്ക് മുമ്പുള്ള പ്രവാചകന്മാർക്ക് നൽകാത്ത ഈ രണ്ട് പ്രകാശങ്ങളെക്കൊണ്ട് അല്ലാഹു അവിടുത്തേ ആദരിച്ചിരിക്കുന്നു.
  • അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട രീതിയിൽ പെട്ടതാണ് സന്തോഷമേകുന്ന വിധത്തിൽ കാര്യങ്ങൾ അറിയിക്കുക എന്നത്.
explain-icon

കൂടുതൽ