നബിക്ക് (ﷺ) അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ആരംഭമായി ഉണ്ടായത് അവിടുന്ന് ഉറക്കത്തിൽ കാണാറുള്ള സത്യസന്ധമായ സ്വപ്നങ്ങളായിരുന്നു; അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും സൂര്യവെളിച്ചം പോലെ വ്യക്തമായി അവ പുലരുമായിരുന്നു. പിന്നീടാണ് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാകുന്നത്. അങ്ങനെ നബി (ﷺ) ഹിറാ ഗുഹയിൽ പല രാത്രികൾ ആരാധനകളുമായി കൂടുമായിരുന്നു. പിന്നീട് അവിടുന്ന് തൻ്റെ വീട്ടിലേക്ക് തിരിച്ചു പോവുകയും വീണ്ടും അതു പോലെ വിഭവങ്ങൾ കയ്യിലെടുത്ത് തിരിച്ചു പോവുകയും ചെയ്യുമായിരുന്നു. വീണ്ടും ഖദീജഃ (رضي الله عنها) യുടെ അടുത്ത് വരികയും, രാത്രികൾ കഴിയാനുള്ള വിഭവങ്ങൾ സ്വരുക്കൂട്ടിയ ശേഷം ഹിറായിലേക്ക് തിരിച്ചു പോവുകയും ചെയ്യും. അങ്ങനെ, അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ നബിക്ക് (ﷺ) സത്യദീനിൻ്റെ സന്ദേശം വന്നെത്തി. അല്ലാഹുവിൻ്റെ മലക്കായ ജിബ്‌രീൽ (عليه السلام) നബിയുടെ (ﷺ) അടുത്ത് വരികയും, അവിടുത്തോട് 'വായിക്കാൻ' കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ അറിയില്ല." അപ്പോൾ ജിബ്‌രീൽ നബിയെ (ﷺ) അണച്ചു പിടിക്കുകയും ശക്തമായി കെട്ടിപ്പിടിക്കുകയും, നബിക്ക് (ﷺ) അങ്ങേയറ്റത്തെ പ്രയാസവും കഠിനതയും ബാധിക്കുന്ന വിധത്തിൽ അത് ശക്തമാവുകയും ചെയ്തു. ശേഷം നബിയെ (ﷺ) അയച്ചു വിടുകയും, അവിടുത്തോട് വീണ്ടും വായിക്കാൻ കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറയുന്നു: അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്‍റെ റബ്ബിൻ്റെ നാമത്തില്‍ വായിക്കുക! മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്‍റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-3) അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് അവതരിച്ച ഈ വചനങ്ങളുമായി നബി (ﷺ) വീട്ടിലേക്ക് മടങ്ങി; മരണഭയത്താൽ അവിടുത്തെ ഹൃദയം വിറക്കുന്നുണ്ടായിരുന്നു. മുഅ്മിനീങ്ങളുടെ മാതാവും നബിയുടെ (ﷺ) പ്രിയപത്‌നിയുമായിരുന്ന ഖദീജഃ (رضي الله عنها) യുടെ അടുത്ത് ചെന്നു കൊണ്ട് അവിടുന്ന് പറഞ്ഞു: "എന്നെ ഒരു വസ്ത്രം കൊണ്ട് പുതക്കുക! എന്നെ ഒരു വസ്ത്രം കൊണ്ട് മൂടുക." അവർ നബിയെ (ﷺ) വസ്ത്രം കൊണ്ട് മൂടിയണക്കുകയും, അവിടുത്തെ ഭയം നീങ്ങുകയും ചെയ്തു. അപ്പോൾ ഖദീജഃ (رضي الله عنها) യോട് നബി (ﷺ) കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: "എൻ്റെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു പോയി." അപ്പോൾ ഖദീജഃ (رضي الله عنها) പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു തന്നെ സത്യം! താങ്കളെ അല്ലാഹു ഒരിക്കലും നിന്ദ്യനാക്കുന്നതല്ല. അങ്ങ് കുടുംബബന്ധം ചേർക്കുകയും, സ്വന്തം കാര്യങ്ങൾ നോക്കാൻ ശേഷിയില്ലാത്ത ദുർബലരുടെ പ്രയാസങ്ങൾ വഹിക്കുകയും, യാതൊന്നും കയ്യിലില്ലാത്ത പരമദരിദ്രർക്ക് മറ്റൊരാളും നൽകാത്തത് താങ്കൾ നൽകുകയും ചെയ്യുന്നു. അതിഥികളെ ആദരിക്കുകയും, സത്യത്തിൻ്റെ വക്താക്കൾക്ക് സഹായം നൽകുകയും ചെയ്യുന്നു." അങ്ങനെ ഖദീജഃ (رضي الله عنها) നബിയെയും (ﷺ) കൂട്ടി വറഖതു ബ്നു നൗഫൽ ബ്നി അസദ് ബ്നി അബ്ദിൽ ഉസ്സാ എന്ന വ്യക്തിയുടെ അടുത്ത് ചെന്നു; ഖദീജഃ (رضي الله عنها) യുടെ പിതൃവ്യ പുത്രനായിരുന്നു അദ്ദേഹം. ബഹുദൈവാരാധകരുടെ ജാഹിലിയ്യഃ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയും, നസ്റാനീ (ക്രൈസ്തവ) മതം സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഹീബ്രു ഭാഷയിൽ ഇഞ്ചീലിൽ നിന്ന് അദ്ദേഹം ചിലതെല്ലാം പകർത്തിയെഴുതാറുണ്ടായിരുന്നു. കാഴ്ച നഷ്ടമായ ഒരു വയോധികനായിരുന്നു അദ്ദേഹം; ഖദീജഃ (رضي الله عنها) അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃവ്യപുത്രാ! താങ്കളുടെ സഹോദരന്റെ മകന് പറയാനുള്ളത് കേൾക്കൂ!" വറഖ ചോദിച്ചു: "മകനേ! എന്താണ് നീ കാണുന്നത്?" നബി (ﷺ) താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വറഖഃ പറഞ്ഞു: "അല്ലാഹു തൻ്റെ ദൂതനായ മൂസായുടെ അരികിലേക്ക് നിയോഗിച്ച ജിബ്‌രീലാകുന്നു അത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ.! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ.!" അപ്പോൾ നബി (ﷺ) ചോദിച്ചു: "എന്നെ അവർ പുറത്താക്കുകയോ?!" വറഖഃ പറഞ്ഞു: "അതെ. താങ്കൾ കൊണ്ടുവന്നതിന് സമാനമായത് കൊണ്ടുവന്ന ഒരാളും ഉപദ്രവങ്ങൾ ഏറ്റുവാങ്ങുകയും ശത്രുവാക്കപ്പെടുകയും ചെയ്യാതെ ഉണ്ടായിട്ടില്ല. താങ്കളുടെ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കൾക്ക് ശക്തമായ സഹായം നൽകുന്നതാണ്." പിന്നീട് അധികം താമസിയാതെ തന്നെ വറഖഃ മരണപ്പെട്ടു; ഒരു ചെറിയൊരിടവേള അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്‌യ് നിലക്കുകയും ചെയ്തു.