അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ ആകാശത്തേക്ക് (മിഅ്റാജ്) ഉയർത്തിയ വേളയിൽ ചെമ്പിൻ്റെ നഖമുള്ള ഒരു കൂട്ടരുടെ അടുത്തു കൂടെ ഞാൻ സഞ്ചരിക്കുകയുണ്ടായി; ആ നഖങ്ങൾ കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു: ' ജിബ്‌രീൽ, ആരാണിവർ?' അദ്ദേഹം പറഞ്ഞു: "ജനങ്ങളുടെ മാംസം ഭക്ഷിക്കുകയും, അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നവരാണിവർ." حسن - رواه أبو داود
explain-icon

വിശദീകരണം

ഇസ്റാഅ് മിഅ്റാജിൻ്റെ രാവിൽ നബി -ﷺ- യെ ആകാശത്തേക്ക് ഉയർത്തിയപോൾ അവിടുന്ന് ഒരു കൂട്ടമാളുകളെ കണ്ടു; അവരുടെ നഖങ്ങൾ ചെമ്പു കൊണ്ടുള്ളതായിരുന്നു; അത് കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും അവർ മാന്തിക്കീറുകളും മുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- ജിബ്‌രീലിനോട് -عَلَيْهِ السَّلَامُ- ചോദിച്ചു: "ഈ ശിക്ഷ നൽകപ്പെടാൻ ഇവർ എന്തു തെറ്റാണ് ചെയ്തത്?!" ജിബ്‌രീൽ മറുപടി പറഞ്ഞു: "ജനങ്ങളുടെ പരദൂഷണം പറയുകയും, അവരുടെ അഭിമാനം അന്യായമായി വ്രണപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു ഇവർ."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പരദൂഷണം പറയുന്നതിൽ നിന്നുള്ള ശക്തമായ താക്കീതും, പരദൂഷണക്കാരൻ മനുഷ്യമാംസം ഭക്ഷിക്കുന്നവനെ പോലെയാണെന്ന താരതമ്യവും സാദൃശ്യപ്പെടുത്തലും.
  • ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തുകയും അവരെ പരദൂഷണം പറയുകയും ചെയ്യുക പോലുള്ള കാര്യങ്ങൾ വൻപാപങ്ങളിൽ പെട്ടതാണ്.
  • ത്വീബീ -رَحِمَهُ اللَّهُ- പറഞ്ഞു: "ആർത്തലച്ചു കരയുകയും വിലപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവത്തിൽ പെട്ടതാണ് തങ്ങളുടെ മുഖവും നെഞ്ചും മാന്തിക്കീറുക എന്നത്; മുസ്‌ലിംകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയും പരദൂഷണം പറയുകയും ചെയ്യുക എന്നത് പുരുഷന്മാരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതല്ല എന്ന ഓർമപ്പെടുത്തൽ ഈ ശിക്ഷാരൂപത്തിലുണ്ട്. അവ രണ്ടും സ്ത്രീകളുടെ ഏറ്റവും വൃത്തികെട്ടതും വിരൂപവുമായ അവസ്ഥയിലുള്ള സ്വഭാവങ്ങളാണ്.
  • അദൃശ്യകാര്യങ്ങളിലും, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചതുമായ എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്.