മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)" صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: (പ്രാർത്ഥനയുടെ ആശയം) അല്ലാഹുവേ! നീ രോഗത്തിൻ്റെ പ്രയാസവും ബുദ്ധിമുട്ടും നീക്കിക്കൊടുക്കണേ! ജനങ്ങളുടെ രക്ഷിതാവും അവരുടെ സ്രഷ്ടാവും നിയന്താവുമായവനേ! ഈ രോഗിക്ക് നീ ശമനം നൽകേണമേ! നീയാകുന്നു റബ്ബേ സർവ്വ രോഗങ്ങൾക്കും ശമനം നൽകുന്നവനായ അശ്ശാഫീ. നിൻ്റെ ഈ നാമം കൊണ്ട് ഞാൻ നിന്നോട് തേടുന്നു. നിൻ്റെ പക്കൽ നിന്നുള്ള ശമനവും സൗഖ്യവുമല്ലാതെ ഒരു രോഗിക്ക് ശമനമില്ല തന്നെ. അതിനാൽ സമ്പൂർണ്ണവും, യാതൊരു നിലക്കുള്ള രോഗമോ പ്രയാസമോ ബാക്കിവെക്കാത്തതുമായ ശമനം നീ നൽകേണമേ!"

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവാണ് എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുന്നവനായ 'അശ്ശാഫീ'. ഡോക്ടർമാരും മരുന്നുകളുമെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അവയൊന്നും അല്ലാഹുവിൻ്റെ അനുമതി പ്രകാരമല്ലാതെ എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ചെയ്യില്ല.
  • രോഗിയെ സന്ദർശിക്കുക എന്നത് മുസ്‌ലിംകൾക്കിടയിൽ അവർ പാലിച്ചിരിക്കേണ്ട പരസ്പര ബാധ്യതകളിൽ പെട്ടതാണ്. കുടുംബക്കാരുടെ കാര്യത്തിൽ അത് കൂടുതൽ ശ്രദ്ധ നൽകേണ്ട ബാധ്യതയാണ്.
  • നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ച അനുഗ്രഹീതമായ പ്രാർത്ഥന രോഗികളെ സന്ദർശിക്കുന്നവർ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ഓർമ്മപ്പെടുത്തലും പ്രേരണയും.
  • വിശുദ്ധ ഖുർആൻ ഓതിക്കൊണ്ടും, നല്ല പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ദീനിയായ മന്ത്രം (റുഖ്യ ശർഇയ്യഃ) കൊണ്ട് ചികിത്സിക്കുക എന്നത് നബി -ﷺ- യുടെ മാതൃകയിൽ പെട്ടതായിരുന്നു. നബി -ﷺ- അവിടുത്തേക്ക് രോഗം ബാധിച്ചാൽ സ്വയം മന്ത്രിക്കാറുണ്ടായിരുന്നു എന്നത് പോലെ, തൻ്റെ കുടുംബത്തിൽ പെട്ടവർക്കോ മറ്റോ രോഗം ബാധിച്ചാൽ അവർക്കും മന്ത്രിച്ചു നൽകാറുണ്ടായിരുന്നു.
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "രോഗം കൊണ്ട് പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന കാര്യം അനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിരിക്കെ രോഗശമനത്തിന് വേണ്ടി എന്തിന് പ്രാർത്ഥിക്കണം എന്ന് ചിലർ സംശയം പ്രകടിപ്പിച്ചതായി കാണാം? അതിനുള്ള ഉത്തരം: പ്രാർത്ഥന ആരാധനയിൽ പെട്ടതാണ്; അതൊരിക്കലും പ്രതിഫലത്തിനോ പ്രായശ്ചിത്തത്തിനോ തടസ്സമല്ല. കാരണം ആദ്യത്തിൽ രോഗം ബാധിക്കുകയും അതിൽ ക്ഷമിക്കുകയും ചെയ്തപ്പോൾ അവന് പ്രതിഫലം ലഭിച്ചിരിക്കുന്നു. അതിന് ശേഷം അവൻ പ്രാർത്ഥിക്കുക കൂടെ ചെയ്യുമ്പോൾ രണ്ടിലൊരു നന്മക്ക് അവന് വഴിയൊരുങ്ങുന്നു; ഒന്നുകിൽ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും അവൻ്റെ ലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ ആ പ്രാർത്ഥന കൊണ്ട് അവന് മറ്റേതെങ്കിലും നന്മകൾ നൽകപ്പെടുകയോ, അവനെ ബാധിക്കേണ്ടിയിരുന്ന മറ്റേതെങ്കിലും തിന്മകൾ അകറ്റപ്പെടുകയോ ചെയ്യുന്നു. ഇതെല്ലാം അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതു തന്നെ."
explain-icon

കൂടുതൽ