മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "നബി -ﷺ- (റമദാനിലെ അവസാനത്തെ) പത്ത് പ്രവേശിച്ചാൽ രാത്രികൾ സജീവമാക്കുകയും, തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ശക്തമായി പരിശ്രമിക്കുകയും, മുണ്ട് മുറുക്കിയുടുക്കുകയും ചെയ്യുമായിരുന്നു." صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- റമദാനിലെ അവസാനത്തെ പത്ത് പ്രവേശിച്ചാൽ വ്യത്യസ്തങ്ങളായ ആരാധനാകർമ്മങ്ങൾ കൊണ്ട് തൻ്റെ രാത്രികൾ ജീവിപ്പിക്കുകയും, നിസ്കാരത്തിന് വേണ്ടി തൻ്റെ കുടുംബത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, ആരാധനാകർമ്മങ്ങളിൽ പൊതുവെയുള്ളതിനേക്കാൾ ശക്തമായി പരിശ്രമിക്കുകയും, അതിനായി ഒഴിഞ്ഞിരിക്കുകയും തൻ്റെ പത്നിമാരിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുമായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ശ്രേഷ്ഠമായ സമയങ്ങൾ സൽകർമ്മങ്ങൾ കൊണ്ട് പ്രയോജനപ്പെടുത്താനുള്ള പ്രോത്സാഹനം.
  • നവവി (رحمه الله) പറയുന്നു: "റമദാനിലെ അവസാനത്തെ പത്തിൽ ഇബാദത്തുകൾ അധികരിപ്പിക്കുന്നത് പുണ്യകരമാണ് എന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിലെ രാത്രികൾ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുന്നതും അതു പോലെത്തന്നെയാണ്."
  • തൻ്റെ കുടുംബത്തോട് ഇബാദത്തുകൾ നിർവ്വഹിക്കാൻ കൽപ്പിക്കുന്നതിൽ ശ്രദ്ധ വെക്കുകയും അവരുടെ കാര്യത്തിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യാൻ ഓരോരുത്തരും ശ്രദ്ധിക്കണം.
  • നന്മകൾ പ്രവർത്തിക്കാൻ ഉറച്ച തീരുമാനവും ദൃഢനിശ്ചയവും ക്ഷമയും സഹനവും അനിവാര്യമാണ്.
  • നവവി (رحمه الله) പറയുന്നു: "മുണ്ട് മുറുക്കിയുടുക്കുക എന്ന ഹദീഥിലെ പരാമർശത്തിൻ്റെ ഉദ്ദേശ്യം എന്താണെന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലർ പറഞ്ഞു: സാധാരണയിൽ നിന്ന് വ്യത്യസ്തമായി നബി (ﷺ) ഇബാദത്തുകൾ അധികരിപ്പിക്കാറുണ്ട് എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. ഒരു കാര്യത്തിനായി ഒരുങ്ങിയിറങ്ങുകയും ഒഴിഞ്ഞിരിക്കുകയും ചെയ്യുന്നതിന് ഈ പ്രയോഗം പൊതുവെ ഉപയോഗിക്കാറുണ്ട്. മറ്റു ചിലർ പറഞ്ഞു: ഇബാദത്തുകൾക്ക് വേണ്ടി മാറിയിരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇണകളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട് എന്നതാണ് മുണ്ട് മുറുക്കിയെടുക്കുക എന്നതിൻ്റെ ഉദ്ദേശ്യം.
explain-icon

കൂടുതൽ