ഉക്ൽ, ഉറൈനഃ എന്നീ രണ്ട് ഗോത്രങ്ങളിൽ നിന്ന് ചിലർ ഇസ്‌ലാം സ്വീകരിച്ചു കൊണ്ട് നബിയുടെ (ﷺ) സന്നിധിയിൽ വന്നു. എന്നാൽ മദീനയിൽ എത്തിയപ്പോൾ അവർക്ക് അസുഖം പിടിപെടുകയും അവരുടെ വയറുകൾ വീർക്കുകയും ചെയ്തു. മദീനയിലെ ഭക്ഷണവും വായുവും അവർക്ക് യോജിക്കുന്നില്ല എന്നതിനാൽ മദീനയിൽ നിൽക്കാൻ അവർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അങ്ങനെ നബി (ﷺ) അവരോട് മുസ്‌ലിംകൾക്ക് ദാനമായി ലഭിച്ച ഒട്ടകങ്ങളുടെ മൂത്രവും പാലും കുടിക്കാൻ കൽപ്പിച്ചത് പ്രകാരം അവർ മദീനയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആരോഗ്യം വീണ്ടെടുക്കുകയും ശരീരം പുഷ്ടിപ്പെടുകയും അവരുടെ മേനി നന്നാവുകയും ചെയ്തപ്പോൾ നബിയുടെ (ﷺ) ഇടയനെ വധിക്കുകയും, അവിടുത്തെ ഒട്ടകങ്ങളെ മോഷ്ടിച്ചു കൊണ്ട് അവർ ഓടിപ്പോവുകയുമാണ് ചെയ്തത്. അവരുടെ ഈ ക്രൂരകൃത്യത്തിൻ്റെ വിവരം പകലിൻ്റെ ആരംഭത്തിലാണ് മുസ്‌ലിംകൾക്ക് എത്തിയത്. നബി (ﷺ) അവരെ പിടികൂടുന്നതിന് വേണ്ടി ചിലരെ നിയോഗിക്കുകയും, വെയിൽ ശക്തമാകുന്നതിന് മുൻപ് അവർ കുറ്റവാളികളെ ബന്ധികളാക്കി നബിയുടെ (ﷺ) അടുക്കൽ എത്തിക്കുകയും ചെയ്തു. അവിടുന്ന് അവരുടെ കൈകളും കാലുകളും ഛേദിക്കാനും, കണ്ണുകൾ ചൂഴ്ന്നെടുക്കാൻ കൽപ്പിക്കുകയും ചെയ്തു. നബിയുടെ (ﷺ) ആട്ടിടയനെ അവർ അപ്രകാരമായിരുന്നു വധിച്ചത്. (മദീനയുടെ അതിർത്തിയായ) ഹർറയിൽ അവരെ ഉപേക്ഷിച്ചു; ദാഹിച്ചു വലഞ്ഞ് അവർ വെള്ളത്തിനായി തേടിയെങ്കിലും അവർക്ക് ആരും വെള്ളം നൽകിയില്ല. അവസാനം അക്കൂട്ടർ മരണമടയുകയും ചെയ്തു. അബൂ ഖിലാബഃ (رحمه الله) പറഞ്ഞു: "അവർ മോഷണവും കൊലപാതകവും നടത്തുകയും, തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിക്കുകയും, അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു."