അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിന് പ്രയാസകരമാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിൻ്റെ വേളയിലും പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു."
صحيح - متفق عليه
തൻ്റെ ഉമ്മത്തിന് പ്രയാസമായേക്കാം എന്ന ഭയമില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടൊപ്പവും പല്ലു തേക്കാൻ അവരോട് ഞാൻ കൽപ്പിക്കുമായിരുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു.
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
നബി -ﷺ- ക്ക് തൻ്റെ ഉമ്മത്തിനോട് ഉണ്ടായിരുന്ന അനുകമ്പയും, അവർക്ക് പ്രയാസമുണ്ടായേക്കുമോ എന്ന ആശങ്കയും.
നബി -ﷺ- ഒരു കാര്യം കൽപ്പിച്ചാൽ അത് നിർബന്ധമാണ് (വാജിബ്) എന്നതാണ് പൊതുഅടിസ്ഥാനം. അവിടുത്തെ കൽപ്പന ഐഛികമായ (സുന്നത്തായ) ഒരു കാര്യത്തിനായിരുന്നു എന്ന് അറിയിക്കുന്ന മറ്റൊരു തെളിവ് വരുന്നത് വരെ അതിൽ മാറ്റമില്ല.
പല്ലു തേക്കുന്നത് പുണ്യകരമായ കാര്യമാണ്. ഓരോ നിസ്കാരങ്ങളുടെയും വേളയിൽ അത് നിർവ്വഹിക്കുന്നതും ശ്രേഷ്ഠകരമാണ്.
ഇബ്നു ദഖീഖ് അൽഈദ് -رَحِمَهُ اللَّهُ- പറയുന്നു: "നിസ്കാരത്തിൻ്റെ വേളയിൽ പല്ലു തേക്കുന്നത് പുണ്യകരമായതിന് പിന്നിലെ യുക്തി പ്രസ്തുതസന്ദർഭം അല്ലാഹുവിലേക്ക് സാമീപ്യം തേടുന്ന സമയമാണെന്നതാണ്. അതിനാൽ ഈ സമയം ഏറ്റവും പരിപൂർണ്ണവും ശുദ്ധിയുള്ളതും ആരാധനകളുടെ മഹത്വം വെളിവാക്കുന്നതുമായ രീതിയിലായിരിക്കണം."
ഹദീഥിൻ്റെ പൊതുവായ പ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത് നോമ്പുകാരന് മദ്ധ്യാഹ്നത്തിന് ശേഷമാണെങ്കിൽ പോലും -ദ്വുഹർ അസ്വർ നിസ്കാരങ്ങളുടെ സന്ദർഭത്തിൽ- പല്ലു തേക്കാം എന്നാണ്.