അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നോമ്പിനും നിസ്കാരത്തിനും സ്വദഖക്കുമുള്ളതിനേക്കാൾ ശ്രേഷ്ഠമായ പദവിയുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ (അറിയിച്ചുതന്നാലും)". അവിടുന്ന് പറഞ്ഞു: "ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കലാണ് (നല്ല ബന്ധം സ്ഥാപിക്കൽ). കാരണം, പരസ്പരമുള്ള ബന്ധം തകരുക എന്നത് (മതനിഷ്ഠയെ) വടിച്ചുകളയുന്ന കാര്യമാണ്." صحيح - رواه أبو داود والترمذي
explain-icon

വിശദീകരണം

നബി -ﷺ- തൻ്റെ സ്വഹാബിമാരോട് ചോദിച്ചു: ഐച്ഛികമായ (സുന്നത്ത്) നോമ്പ്, സുന്നത്ത് നിസ്കാരം, സ്വദഖ എന്നിവ അധികരിപ്പിക്കുന്നതിനേക്കാൾ പ്രതിഫലമുള്ള ഒന്നിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അവർ പറഞ്ഞു: "അതെ". അവിടുന്ന് പറഞ്ഞു: "പിണങ്ങിനിൽക്കുന്നവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക (യോജിപ്പിക്കുക) എന്നതാണത്. കാരണം, വഴക്കും പിണക്കവും ജനങ്ങൾക്കിടയിൽ ഭിന്നതയും അകൽച്ചയും വിദ്വേഷവും പരസ്പരം മുഖംതിരിക്കലും ഉണ്ടാക്കുന്നു. പരസ്പര ബന്ധം തകരുന്നതിലൂടെ ഉണ്ടാകുന്ന വിദ്വേഷം, ക്ഷൗരക്കത്തി മുടി വടിച്ചുകളയുന്നതുപോലെ ഇസ്‌ലാമിക നിഷ്ഠയെയും ഐഹികജീവിതത്തെയും നശിപ്പിക്കുകയും വേരോടെ പിഴുതുകളയുകയും ചെയ്യുന്നതാണ്."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • സ്വഹാബികളോട് ചോദ്യം ചോദിക്കുകയും ഉത്തരം അറിയാൻ അവർക്ക് ആകാംക്ഷയുണ്ടാക്കുകയും ചെയ്യുന്ന നബിയുടെ -ﷺ- അധ്യാപന രീതി ഈ ഹദീഥിൽ പ്രകടമാണ്.
  • ത്വീബി -رَحِمَهُ اللَّهُ- പറഞ്ഞു: "പരസ്പര ബന്ധം നന്നാക്കാനും അത് മോശമാക്കുന്നത് ഒഴിവാക്കാനും പ്രോത്സാഹനം നൽകുന്ന ഹദീഥാണിത്. കാരണം, പരസ്പരം രഞ്ജിപ്പുണ്ടാക്കുന്നത് ജനങ്ങൾ അല്ലാഹുവിൻ്റെ പാശത്തെ മുറുകെപ്പിടിക്കാനും മുസ്‌ലിംകൾക്കിടയിൽ ഭിന്നതയുണ്ടാകാതിരിക്കാനും കാരണമാകുന്നു. പരസ്പര ബന്ധം തകരുക എന്നത് ദീനിൽ വിള്ളലുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ, ആ ബന്ധം നന്നാക്കാനും അതിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആരെങ്കിലും മുൻകൈയെടുത്താൽ, സ്വന്തത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സൽകർമ്മങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് നോമ്പും നിസ്കാരവുമായി കഴിയുന്നവർക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പദവി അവന് കരസ്ഥമാക്കാൻ സാധിക്കും."
explain-icon

കൂടുതൽ