അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ശിക്ഷാർഹമായ തിന്മ പ്രവർത്തിക്കുകയും അതിനുള്ള ശിക്ഷ ഇഹലോകത്ത് നിന്ന് അവന് നേരത്തെ നൽകപ്പെടുകയും ചെയ്താൽ തൻ്റെ അടിമയുടെ ശിക്ഷ പരലോകത്തും ആവർത്തിക്കുക എന്നത് നീതിമാനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല. ആരെങ്കിലും ശിക്ഷാർഹമായ ഒരു തിന്മ പ്രവർത്തിക്കുകയും അല്ലാഹു അവൻ്റെ തിന്മ മറച്ചു വെക്കുകയും അവന് പൊറുത്തു നൽകുകയും ചെയ്താൽ താൻ പൊറുത്തു നൽകിയ ഒരു കാര്യത്തിലേക്ക് വീണ്ടും (ശിക്ഷിക്കാനായി) മടങ്ങുക എന്നത് അങ്ങേയറ്റം ഉദാരനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല." حسن - رواه الترمذي وابن ماجه
explain-icon

വിശദീകരണം

ആരെങ്കിലും ഇസ്‌ലാമികമായ ശിക്ഷാനടപടികൾക്ക് അർഹമായ ഒരു തിന്മ -വ്യഭിചാരമോ മോഷണമോ പോലുള്ളത്- പ്രവർത്തിക്കുകയും അതിൻ്റെ ശിക്ഷ ഇഹലോകത്ത് വെച്ച് അവൻ്റെ മേൽ നടപ്പിലാക്കപ്പെടുകയും ചെയ്താൽ പ്രസ്തുത ശിക്ഷാനടപടി ആ തിന്മയെ മായ്ച്ചു കളയുന്നതാണ്. ഈ തിന്മകൾക്ക് പരലോകത്ത് അല്ലാഹു ശിക്ഷ നൽകുന്നതല്ല. കാരണം തൻ്റെ അടിമക്ക് ഒരേ തിന്മക്ക് രണ്ട് ശിക്ഷകൾ അല്ലാഹു നൽകുന്നതല്ല; അവൻ അതീവ കാരുണ്യമുള്ളവനും അങ്ങേയറ്റം ഉദാരതയുള്ളവനുമാകുന്നു. ആരുടെയെങ്കിലും തിന്മ അല്ലാഹു മറച്ചു പിടിക്കുകയും അവനെ ആ തിന്മയുടെ പേരിൽ അല്ലാഹു ശിക്ഷിക്കാതിരിക്കുകയും, അവന് പൊറുത്തു നൽകുകയും വിട്ടുമാപ്പാക്കുകയും ചെയ്തുവെങ്കിൽ,അല്ലാഹു പൊറുത്തു നൽകിയ ആ തിന്മക്ക് ശിക്ഷ നൽകാൻ തീരുമാനമെടുക്കുകയില്ല; കാരണം അല്ലാഹു അങ്ങേയറ്റം ഔദാര്യവാനും മാന്യതയുള്ളവനുമാകുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിൻ്റെ മഹത്തരമായ നീതിയും ഉദാരതയും കാരുണ്യവും.
  • ഇഹലോകത്ത് ശിക്ഷാനടപടികൾ നൽകപ്പെടുന്നത് തിന്മകൾക്ക് പ്രായശ്ചിത്തമായി രേഖപ്പെടുത്തപ്പെടുന്നതാണ്.
  • ഇസ്‌ലാമികമായ ശിക്ഷാനടപടി നിർണ്ണയിക്കപ്പെട്ട തിന്മകളിൽ ആരെങ്കിലും വീണുപോയാൽ തൻ്റെ ആ തിന്മ മറച്ചു പിടിക്കുകയും, ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു കൊണ്ടും ഖേദിച്ചു മടങ്ങിക്കൊണ്ടും തൗബ നിർവ്വഹിക്കുകയുമാണ് അവൻ ചെയ്യേണ്ടത്.