അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും." صحيح - رواه البخاري
explain-icon

വിശദീകരണം

നിസ്കാരത്തിൽ പ്രാർത്ഥിക്കുന്ന വേളയിലും മറ്റുമെല്ലാം മുകളിലേക്ക് കണ്ണുകൾ ഉയർത്തുന്നവരെ നബി (ﷺ) ഈ ഹദീഥിൽ ശക്തമായി താക്കീത് ചെയ്യുന്നു. അവരുടെ കാഴ്ച റാഞ്ചിയെടുക്കപ്പെടുകയോ പൊടുന്നനെ അവരുടെ കാഴ്ചയെന്ന അനുഗ്രഹം അവരിൽ നിന്ന് ഊരിയെടുക്കപ്പെടുകയോ ചെയ്യുന്നതിന് അത് കാരണമായേക്കാമെന്ന് പറഞ്ഞു കൊണ്ട് നബി (ﷺ) തൻ്റെ താക്കീതിൻ്റെ ശബ്ദം കടുപ്പിക്കുകയും ചെയ്തു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബിയുടെ (ﷺ) മനോഹരമായ പ്രബോധന രീതിയും സത്യം വിവരിക്കുന്നതിൽ അവിടുന്ന് സ്വീകരിച്ച മാന്യമായ രൂപവും; ഹദീഥിൽ വിലക്കിയ തെറ്റ് പ്രവർത്തിക്കുന്നവരുടെ പേര് അവിടുന്ന് പരസ്യമാക്കിയില്ല. കാരണം ശരിയായ രീതി വിവരിക്കുക എന്നതായിരുന്നു അവിടുത്തെ ഉദ്ദേശ്യം; അത് തെറ്റ് ചെയ്തവരുടെ പേര് വിവരിക്കാതെ തന്നെ സാധ്യമാവുകയും ചെയ്തു. തെറ്റ് സംഭവിച്ച വ്യക്തിയുടെ അഭിമാനം സംരക്ഷിക്കുന്നതും, അവന് തിരുത്താനുള്ള മനസ്സുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളതും ഈ രീതിയിലാണ്.
  • നിസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തുന്നവർക്കുള്ള ശക്തമായ താക്കീതും കഠിനമായ വിലക്കും.
  • ഔനുൽ മഅ്ബൂദിൽ (അദ്വീമാബാദി) പറയുന്നു: "മുകളിലേക്ക് കണ്ണുകളുയർത്തുന്നത് ഖിബ്ലയുടെ ദിശയിൽ നിന്ന് അവനെ തെറ്റിച്ചു കളയുകയും അകറ്റുകയും ചെയ്യുമെന്നതും, നിസ്കാരത്തിൻ്റെ രൂപത്തിന് വിരുദ്ധമാകുമെന്നതുമാണ് മുകളിലേക്ക് നോക്കുന്നത് വിലക്കപ്പെട്ടതിൻ്റെ പിന്നിലെ കാരണം."
  • നിസ്കാരത്തിലെ ഭയഭക്തിക്ക് വിരുദ്ധമാണ് മുകളിലേക്ക് കണ്ണുകളുയർത്തുക എന്നത്.
  • നിസ്കാരത്തിൻ്റെ പ്രാധാന്യവും ഇസ്‌ലാമിൽ അതിനുള്ള സ്ഥാനവും; നിസ്കാരത്തിൽ അല്ലാഹുവിനോട് ഏറ്റവും പൂർണ്ണമായ മര്യാദയും അദബും കാത്തുസൂക്ഷിക്കുക എന്നത് നിസ്കരിക്കുന്നവരുടെ മേൽ നിർബന്ധമാണ്.
explain-icon

കൂടുതൽ