സത്യവിശ്വാസികളുടെ മാതാവ്, ജുവൈരിയഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കരിച്ചതിന് ശേഷം, പുലർച്ചെ നബി (ﷺ) അവരുടെ (വീട്ടിൽ നിന്ന്) പുറത്തു പോയി. അവർ തൻ്റെ നിസ്കാരസ്ഥലത്തായിരുന്നു ആ സമയം. പിന്നീട് സൂര്യൻ ഉദിച്ചുയർന്ന ശേഷമാണ് നബി (ﷺ) തിരിച്ചെത്തുന്നത്. അപ്പോഴും അവർ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ പോകുമ്പോൾ ഉണ്ടായിരുന്ന അതേ ഇരുത്തമാണോ നീയീ ഇരിക്കുന്നത്?!" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി (ﷺ) പറഞ്ഞു: "എന്നാൽ ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്നു തവണ- പറഞ്ഞു. നീ ഈ ദിവസം മുഴുവൻ പറഞ്ഞതിനേക്കാൾ അത് കനം തൂങ്ങുന്നതാണ്. അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തി കൊണ്ട് ഞാൻ അവനെ സ്തുതിക്കുന്നു; അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന് തൃപ്തി വരുവോളവും, അവൻ്റെ അർശിൻ്റെ ഭാരത്തോളവും, അവൻ്റെ വചനങ്ങളുടെ മഷിയോളവും." صحيح - رواه مسلم
explain-icon

വിശദീകരണം

നബി (ﷺ) തൻ്റെ പത്‌നിയായ, ഉമ്മുൽ മുഅ്മിനീൻ ജുവൈരിയഃ (رضي الله عنها) യുടെ അടുത്ത് നിന്ന് സുബ്ഹ് നിസ്കാരം കഴിഞ്ഞ് പുറത്ത് പോയി. ആ സമയം അവർ തൻ്റെ നിസ്കാര സ്ഥലത്ത് ഇരിക്കുകയായിരുന്നു. പകലിൻ്റെ പകുതിയിൽ അഥവാ ദ്വുഹാ സമയത്താണ് നബി (ﷺ) മടങ്ങിവന്നത്. അപ്പോഴും ജുവൈരിയ (رضي الله عنها) തൻ്റെ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി (ﷺ) ചോദിച്ചു: "ഞാൻ ഇവിടെ നിന്ന് പോയപ്പോഴുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നോ നീ ഇതുവരെയും?" അവർ പറഞ്ഞു: "അതെ." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ നാല് വാക്കുകൾ -മൂന്ന് തവണ ആവർത്തിച്ചു- പറയുകയുണ്ടായി. നീ ഇവിടെയിരുന്ന് ചൊല്ലിയ എല്ലാ ദിക്റുകളും അതിനോട് തുലനപ്പെടുത്തിയിരുന്നെങ്കിൽ ഞാൻ ചൊല്ലിയ ആ നാല് വാക്കുകൾ അതിനേക്കാൾ കനം തൂങ്ങുമായിരുന്നു. سبحان الله وبحمده: എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നതിനൊപ്പം അതിലേക്ക് നയിച്ച അല്ലാഹുവിനെ ഞാൻ ഭംഗിയുള്ള വാക്കുകളാൽ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. عدد خلقه : അല്ലാഹുവിന് മാത്രം എണ്ണിക്കണക്കാക്കാൻ സാധിക്കുന്ന വിധത്തിൽ അനേകമനേകമുള്ള അവൻ്റെ സൃഷ്ടികളുടെ എണ്ണത്തോളം ഞാൻ അവനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നു. ورضا نفسه : അല്ലാഹു തൃപ്തിപ്പെട്ട അവൻ്റെ അടിമകളിൽ നിന്ന് അവനെ തൃപ്തിപ്പെടുത്തുന്ന അളവോളം; അതാകട്ടെ ഒരാൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്നതിനേക്കാൾ വിശാലമാണ്. وزنة عرشه : അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ഭാരമുള്ളതും വലുതുമായ അവൻ്റെ സിംഹാസനത്തിൻ്റെ ഭാരത്തോളം. ومداد كلماته : അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം. അവൻ്റെ വചനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അവ ഒരിക്കലും അവസാനിക്കാത്തത്രയുണ്ട്. അവസാനം പറഞ്ഞ ഈ കാര്യം മൂന്ന് വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു: അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയുടെ എണ്ണത്തിനോ വണ്ണത്തിനോ രൂപത്തിനോ അവസാനമില്ല. ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം അല്ലാഹുവിനുള്ള പ്രകീർത്തനം അത്രയധികമുണ്ട് എന്ന് ദ്യോതിപ്പിക്കുക മാത്രമാണ്. കാരണം തുടക്കത്തിൽ അല്ലാഹുവിൻ്റെ സൃഷ്ടികളുടെ എണ്ണം എന്നാണ് നബി -ﷺ- പറഞ്ഞത്; ഇത് അനേകമുണ്ട് എങ്കിലും ഒരു നിശ്ചിത എണ്ണത്തിൽ ഒതുങ്ങുന്ന കാര്യമാണ്. അതിന് ശേഷം, അതിനേക്കാൾ വലുതിലേക്ക് അവിടുന്ന് കടന്നു; അല്ലാഹുവിൻ്റെ തൃപ്തിയാണത്. അതിന് ശേഷം, അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും വലുപ്പമുള്ള അർശിനെ കുറിച്ചും അവിടുന്ന് പറഞ്ഞു. ആദ്യത്തേത് എണ്ണവും, രണ്ടാമത്തേത് രൂപവും, മൂന്നാമത്തേത് വലിപ്പവും കനവുമാണ് സൂചിപ്പിക്കുന്നത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- പഠിപ്പിച്ച ഈ ദിക്റിൻ്റെ ശ്രേഷ്ഠതയും, അത് ചൊല്ലാനുള്ള പ്രേരണയും പ്രോത്സാഹനവും.
  • ദിക്റുകൾ വ്യത്യസ്ത പദവിയും പ്രതിഫലവുമുള്ളവയാണ്; അവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠമാണ്.
  • നവവി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ വചനങ്ങളുടെ മഷിയോളം' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് അതിനുമാത്രം ധാരാളമുണ്ട് ഈ ദിക്ർ എന്നാണ്. കാരണം ധാരാളം എണ്ണമുള്ളത് എന്നറിയിക്കുന്ന സൃഷ്ടികളുടെ എണ്ണം ആദ്യം പറയുകയും, ശേഷം അർശിൻ്റെ ഭാരം പറയുകയും, ശേഷം അതിനേക്കാൾ വലുതിലേക്ക് കയറിപ്പോവുകയുമാണ് നബി -ﷺ- ചെയ്തത്. എണ്ണിക്കണക്കാവാത്തത്ര എന്നാണ് ഈ പറഞ്ഞതിൻ്റെയെല്ലാം ഉദ്ദേശ്യം."
  • ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു: "നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ച ദിക്ർ ചൊല്ലുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിലകൊള്ളുന്ന അല്ലാഹുവിനെ കുറിച്ചുള്ള അറിവിൻ്റെയും അവനെ പരിശുദ്ധപ്പെടുത്തുന്നതിൻ്റെയും ആദരിക്കുന്നതിൻ്റെയും തോതും കണക്കുമെല്ലാം കേവലം 'സുബ്ഹാനല്ലാഹ്' എന്ന് മാത്രം പറയുന്ന ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളതിനേക്കാൾ എത്രയോ മഹത്തരമായിരിക്കും."
  • ചെറിയ വാക്കുകളിൽ വലിയ ആശയമുൾക്കൊള്ളുന്ന 'ജവാമിഉൽ കലിമി'ൽ പെട്ട ദിക്റുകൾ ചൊല്ലാനുള്ള ഓർമ്മപ്പെടുത്തൽ; ഇത്തരം ദിക്റുകൾക്ക് വലിയ പ്രതിഫലവും ശ്രേഷ്ഠതയുമാണ് അല്ലാഹുവിങ്കൽ നൽകപ്പെടുക.
explain-icon

കൂടുതൽ