അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുന്ന വേളയിൽ ചിലർ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് അവിടുന്ന് കേട്ടു. അവിടുന്ന് (തന്റെ കൂടാരത്തിന്റെ) വിരി നീക്കിക്കൊണ്ട് പറഞ്ഞു: "അറിയുക! നിങ്ങളെല്ലാവരും നിങ്ങളുടെ റബ്ബിനോട് സ്വകാര്യ സംഭാഷണം നടത്തുകയാണ്. അതിനാൽ നിങ്ങൾ മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത്. പാരായണത്തിൽ —അല്ലെങ്കിൽ നിസ്കാരത്തിൽ— ചിലർ മറ്റു ചിലരേക്കാൾ ശബ്ദം ഉയർത്തുകയും ചെയ്യരുത്." صحيح - رواه أبو داود
explain-icon

വിശദീകരണം

നബി (ﷺ) മസ്ജിദിനുള്ളിലെ ഒരു ചെറിയ കൂടാരത്തിൽ ഇഅ്തികാഫിലായിരുന്നു. അപ്പോൾ സ്വഹാബികളിൽ ചിലർ അമിതമായി ശബ്ദമുയർത്തി കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നത് നബി (ﷺ) കേട്ടു. മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലേക്ക് അവരുടെ ശബ്ദം ഉയർന്നിരുന്നു. അവിടുന്ന് തൻ്റെ കൂടാരത്തിന്റെ വിരി നീക്കുകയും, അപ്രകാരം ശബ്ദമുയർത്തിവരെ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങളെല്ലാവരും ഖുർആൻ പാരായണത്തിലൂടെ നിങ്ങളുടെ റബ്ബിനോട് സ്വകാര്യമായി സംസാരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾ പരസ്പരം ശല്യപ്പെടുത്തരുത്. ഖുർആൻ പാരായണത്തിലോ നിസ്കാരത്തിലോ ഒരാൾ മറ്റൊരാളേക്കാൾ ശബ്ദം ഉയർത്താനും പാടില്ല."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • മറ്റൊരാൾക്ക് ശല്യമാകുമെങ്കിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദമുയർത്തുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
  • ഖുർആൻ പാരായണം ചെയ്യേണ്ട മര്യാദകളെക്കുറിച്ച് നബി (ﷺ) തന്റെ അനുചരന്മാരെ ഈ ഹദീഥിലൂടെ പഠിപ്പിച്ചിരിക്കുന്നു.