ജാബിർ ഇബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് ഒരു ആൾക്കൂട്ടത്തെ ശ്രദ്ധിക്കുകയും, അവരിൽ ഒരാൾക്ക് (വെയിൽ ഏൽക്കാതിരിക്കാൻ) തണൽ ഒരുക്കിയിരിക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇത് എന്താണ്?" അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല." ഇമാം മുസ്‌ലിം നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക." صحيح - متفق عليه
explain-icon

വിശദീകരണം

നബി (ﷺ) ഒരു യാത്രയിലായിരിക്കുമ്പോൾ, ജനങ്ങൾ ഒരിടത്ത് കൂട്ടംകൂടി നിൽക്കുന്നതും, സൂര്യന്റെ ചൂട് കാരണം ക്ഷീണവും ദാഹവും ബാധിച്ച ഒരാൾക്ക് അവർ തണലൊരുക്കി കൊടുക്കുന്നതും കണ്ടു. അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?" അവർ പറഞ്ഞു: "അദ്ദേഹം നോമ്പുകാരനാണ്." അപ്പോൾ അവിടുന്ന് പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ (പുണ്യത്തിൽ) പെട്ടതല്ല. നിങ്ങൾക്ക് വേണ്ടി അല്ലാഹു നൽകിയ ഇളവ് നിങ്ങൾ സ്വീകരിക്കുക."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇസ്‌ലാമിക ശരീഅത്തിലെ വിധിവിലക്കുകളുടെ ലാളിത്യം.
  • യാത്രയിൽ നോമ്പെടുക്കുന്നത് അനുവദനീയമാണ്. അതുപോലെ നോമ്പ് മുറിച്ചുകൊണ്ട് ഇളവ് സ്വീകരിക്കുന്നതും അനുവദനീയമാണ്.
  • യാത്രയിൽ നോമ്പെടുക്കുന്നത് പ്രയാസം സൃഷ്ടിക്കുകയും കഠിനമായ ക്ഷീണമുണ്ടാക്കുകയും ചെയ്താൽ അപ്രകാരം നോമ്പെടുക്കുന്നത് കറാഹത്താണ് (ഒഴിവാക്കുന്നതാണ് നല്ലത്). എന്നാൽ നോമ്പ് കാരണം ഒരാൾ മരണപ്പെടുമെന്നോ മറ്റോ ഭയക്കുന്നെങ്കിൽ നോമ്പെടുക്കുന്നത് നിഷിദ്ധമായ ഹറാമുകളിൽ ഉൾപ്പെടുന്നതാണ്.
  • ഇമാം നവവി പറഞ്ഞു: "യാത്രയിൽ നോമ്പെടുക്കുന്നത് നന്മയിൽ പെട്ടതല്ല" എന്ന് പറഞ്ഞത് നോമ്പ് പ്രയാസകരമാവുകയും അത് കൊണ്ട് ഉപദ്രവം ബാധിക്കുമെന്ന് ഭയക്കുകയും ചെയ്താലാണ്. ഹദീഥിൻ്റെ സന്ദർഭവും സാഹചര്യം ഈ വ്യാഖ്യാനത്തിലേക്ക് സൂചന നൽകുന്നുണ്ട്.
  • നബി (ﷺ) തൻ്റെ അനുചരന്മാരെ ശ്രദ്ധിക്കുകയും അവരുടെ അവസ്ഥകൾ അന്വേഷിച്ചറിയുകയും ചെയ്തിരുന്നു.
explain-icon

വിഭാഗങ്ങൾ

explain-icon

കൂടുതൽ