നബി -ﷺ- യുടെ പത്‌നി, ഉമ്മു ഹബീബഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ശേഷമുള്ള നാലു റക്അത്തുകളും (നഷ്ടമാകാതെ) സൂക്ഷിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ്."
صحيح - رواه أبو داود والترمذي والنسائي وابن ماجه وأحمد
ദുഹ്ർ നിസ്കാരത്തിന് മുൻപ് നാല് റക്അത്ത് സുന്നത്തായ നിസ്കാരവും, ശേഷം നാല് റക്അത്ത് സുന്നത്തും ഒരാൾ സ്ഥിരമായി നിർവ്വഹിക്കുകയും അക്കാര്യത്തിൽ ശ്രദ്ധ വെക്കുകയും ചെയ്താൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു.
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
ദ്വുഹ്ർ നിസ്കാരത്തിന് മുൻപും ശേഷവും നാല് റക്അത്തുകൾ വീതം സ്ഥിരമായി നിസ്കരിക്കുന്നത് പുണ്യകരമായ പ്രവർത്തിയാണ്.
നിർബന്ധ നിസ്കാരത്തിന് മുൻപ് നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾക്ക് പിന്നിൽ അനേകം യുക്തികളുണ്ട്. നിർബന്ധ നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിസ്കരിക്കുന്ന വ്യക്തിയെ ഇബാദത്തിനായി ഒരുക്കുക എന്നത് അതിൽ പെട്ടതാണ്. നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷമുള്ള സുന്നത്തുകളാകട്ടെ, നിസ്കാരത്തിൽ വന്നു പോയ പിഴവുകളും കുറവുകളും പരിഹരിക്കുന്നതിന് വേണ്ടിയുമാണ്.
സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് അനേകം പ്രയോജനങ്ങളുണ്ട്. നന്മകൾ അധികരിക്കാനും തിന്മകൾ പൊറുക്കപ്പെടാനും പദവികൾ ഉയർത്തപ്പെടാനും അവ കാരണമാകുന്നതാണ്.
സ്വർഗം വാഗ്ദാനം നൽകപ്പെടുന്ന ഇതു പോലുള്ള വഅ്ദിൻ്റെ (പ്രതിഫല വാഗ്ദാനം) ഹദീഥുകൾ തൗഹീദിലായി കൊണ്ട് ഒരാൾ മരണപ്പെട്ടാൽ മാത്രമേ അയാൾക്ക് ലഭിക്കൂ എന്നതും, അയാൾ നരകത്തിൽ ശാശ്വതനാകില്ല എന്നതാണ് അവയുടെ ഉദ്ദേശ്യം എന്നതും അഹ്‌ലുസ്സുന്നത്തിൻ്റെ അംഗീകൃത നിയമമാണ്. കാരണം തൗഹീദ് പാലിച്ചവരിൽ തന്നെ തിന്മകൾ പ്രവർത്തിച്ചവരുണ്ടെങ്കിൽ അവർ അല്ലാഹുവിങ്കൽ ശിക്ഷ നൽകപ്പെടാൻ അർഹരാണ്; എന്നാൽ അവരെ ആ തിന്മകളുടെ പേരിൽ അവൻ ശിക്ഷിച്ചാൽ തന്നെയും അവരൊരിക്കലും നരകത്തിൽ ശാശ്വതരാകുന്നതല്ല.