explain-icon

വിശദീകരണം

അഹങ്കാരത്തോടെയും താൻപോരിമയോടെയും വസ്ത്രവും മുണ്ടും നെരിയാണിക്ക് താഴേക്ക് ഇറക്കുന്നതിൽ നിന്ന് നബി (ﷺ) താക്കീത് നൽകുന്നു. ഈ പ്രവൃത്തി ചെയ്യുന്നവർക്ക് കഠിനമായ താക്കീതാണ് അവിടുന്ന് നൽകിയത്; അല്ലാഹു അന്ത്യനാളിൽ അവനെ കാരുണ്യത്തോടെ നോക്കുന്നതല്ല എന്നതാണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഹദീഥിൽ വസ്ത്രം എന്ന അർത്ഥം വരുന്ന 'ഥൗബ്' എന്ന പദമാണ് നബി (ﷺ) പ്രയോഗിച്ചത്. ശരീരത്തിൻ്റെ താഴ്ഭാഗം മറക്കാൻ ഉപയോഗിക്കുന്ന മുണ്ടും ഖമീസും പാൻ്റ്സും മറ്റുമെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.
  • വസ്ത്രം താഴേക്ക് ഇറക്കരുതെന്ന വിലക്ക് പുരുഷന്മാർക്ക് മാത്രമാണ് ബാധകം. നവവി (رحمه الله) പറയുന്നു: "സ്ത്രീകൾക്ക് വസ്ത്രം ഞെരിയാണിക്ക് താഴേക്ക് താഴ്ത്തുന്നത് അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. സ്ത്രീകൾക്ക് തങ്ങളുടെ വസ്ത്രത്തിൻ്റെ താഴ്ഭാഗം ഒരു മുഴം വരെ ഇറക്കാൻ നബി ﷺ അനുവദിച്ചിട്ടുണ്ട് എന്ന കാര്യം ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്."
  • ഇബ്നു ബാസ് (رحمه الله) പറയുന്നു: "വസ്ത്രം ഞെരിയാണിക്ക് താഴേക്ക് ഉടുക്കുക എന്നത് നിഷിദ്ധവും ഹറാമുമായ കാര്യമാണെന്നാണ് ഹദീഥുകളുടെ പൊതുപ്രയോഗങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ അതിനുള്ള ശിക്ഷയുടെ കാര്യത്തിൽ വ്യത്യാസമുണ്ടായിരിക്കും; അഹങ്കാരത്തോടെ വസ്ത്രം താഴ്ത്തിയുടുത്തവനുള്ള ശിക്ഷയും അതല്ലാത്തവനുള്ള ശിക്ഷയും ഒരു പോലെയാവില്ല."
  • ഇബ്നു ബാസ് (رحمه الله) പറയുന്നു: "സ്ത്രീ പൂർണ്ണമായും ഔറത്താണ് (മറച്ചു വെക്കപ്പെടേണ്ടതാണ്). അതിനാൽ അവർക്ക് തങ്ങളുടെ വസ്ത്രം ഒരു ചാൺ വരെ താഴ്ത്തുന്നതിൽ തെറ്റില്ല. അത് കൊണ്ട് അവർക്ക് മതിയാവില്ലെങ്കിൽ ഞെരിയാണി മുതൽ ഒരു മുഴം വരെ അവർക്ക് താഴ്ത്തിയിടാവുന്നതാണ്."
  • ഖാദീ ഇയാദ്വ് (رحمه الله) പറയുന്നു: "പണ്ഡിതന്മാർ പറയുന്നു: വസ്ത്രത്തിൻ്റെ കാര്യത്തിൽ ആവശ്യത്തിലപ്പുറം നീളമോ വീതിയോ അധികരിപ്പിക്കുന്നതെല്ലാം വെറുക്കപ്പെട്ട മക്റൂഹായ പ്രവൃത്തിയാണ്. അല്ലാഹുവിനാണ് കൂടുതൽ അറിയുക."
  • നവവി (رحمه الله) പറയുന്നു: "വസ്ത്രത്തിൻ്റെ ഇറക്കത്തിൻ്റെ കാര്യത്തിൽ ഏറ്റവും പുണ്യകരമായ അളവ് കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. എന്നാൽ അത് മുതൽ ഞെരിയാണി വരെയാകുന്നത് തെറ്റില്ലാത്ത കാര്യമാണ്. അതിലും താഴേക്ക് പോകുന്നത് നരകത്തിലാണ്. ചുരുക്കത്തിൽ കണങ്കാലിൻ്റെ മദ്ധ്യത്തിൽ കിടക്കുന്നത് പുണ്യകരവും, അവിടം മുതൽ ഞെരിയാണി വരെയുള്ളത് അനുവദനീയവും, അതിൽ താഴെയുള്ളത് വിലക്കപ്പെട്ടതുമാണ്."
  • ഇബ്നു ഉഥൈമീൻ (رحمه الله) പറയുന്നു: "അല്ലാഹു അവനെ നോക്കുകയില്ല എന്നാണ് നബി (ﷺ) പറഞ്ഞത്. കാരുണ്യത്തോടെയും അനുകമ്പയോടെയും നോക്കുകയില്ല എന്നാണ് അതിൻ്റെ അർത്ഥം. അതല്ലാതെ, ഒരു നിലക്കും അവനെ നോക്കുകയില്ല എന്നല്ല. കാരണം അല്ലാഹുവിന് യാതൊരു വസ്തുവും അവ്യക്തമാവുകയോ അവൻ്റെ കാഴ്ച്ചയിൽ നിന്ന് എന്തെങ്കിലുമൊരു കാര്യം മറഞ്ഞു പോവുകയോ ഇല്ല. ഹദീഥിലെ ഉദ്ദേശ്യം കാരുണ്യത്തോടെയും അനുകമ്പയോടെയുമുള്ള നോട്ടമാണ്."