അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടണമെന്നും, തൻ്റെ ആയുസ്സിൽ വർദ്ധനവ് നൽകപ്പെടണമെന്നും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ." صحيح - متفق عليه
explain-icon

വിശദീകരണം

കുടുംബങ്ങൾ സന്ദർശിച്ചു കൊണ്ടും, അവരെ ശാരീരികമായും സാമ്പത്തികമായും മറ്റുമെല്ലാം സഹായിച്ചു കൊണ്ടും കുടുംബബന്ധം ചേർക്കാൻ നബി ﷺ ഈ ഹദീഥിലൂടെ പ്രോത്സാഹനം നൽകുന്നു. ഉപജീവനം വിശാലമാകാനും, ആയുസ്സ് വർദ്ധിക്കാനും അത് കാരണമാണെന്നും അവിടുന്ന് അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • പിതാവിലൂടെയും മാതാവിലൂടെയും ബന്ധമുള്ള എല്ലാവരും കുടുംബബന്ധമുള്ളവരാണ്. ബന്ധത്തിൻ്റെ അടുപ്പം വർദ്ധിക്കുന്നതിനനുസരിച്ച് ബന്ധം ചേർക്കേണ്ടതിൻ്റെ പ്രാധാന്യവും അധികരിക്കും.
  • പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അതിൻ്റെ ഇനവും തോതുമനുസരിച്ചായിരിക്കും. ആരെങ്കിലും തൻ്റെ ബന്ധം നന്മ കൊണ്ടും പുണ്യം കൊണ്ടും ചേർത്തു വെച്ചാൽ, അല്ലാഹു അവൻ്റെ ഉപജീവനവും ആയുസ്സും (നന്മയിലൂടെ) ചേർക്കും.
  • കുടുംബബന്ധം ചേർക്കുക എന്നത് ഉപജീവനം വിശാലമാകാനും ആയുസ്സ് വർദ്ധിക്കാനുമുള്ള കാരണമാണ്. ആയുസ്സും ഉപജീവനവുമെല്ലാം അല്ലാഹു നിശ്ചയിച്ചതിനപ്പുറം പോകില്ലെങ്കിലും അതിൽ അല്ലാഹു ബറകത്ത് (അനുഗ്രഹം) അധികരിപ്പിക്കുന്നതാണ്. ഒരേ സമയം കൊണ്ട് മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കുന്നതിനേക്കാൾ അവന് പ്രവർത്തിക്കാൻ അല്ലാഹു അവസരം നൽകും. ഇതല്ലാത്ത മറ്റൊരു വിശദീകരണവും ഹദീഥിന് നൽകപ്പെട്ടിട്ടുണ്ട്; അല്ലാഹു ഒരാളുടെ ആയുസ്സിലും ഉപജീവനത്തിലും യഥാർത്ഥത്തിൽ വർദ്ധനവുണ്ടാക്കുന്നതാണ് എന്നതാണ് പ്രസ്തുത വിശദീകരണം. അല്ലാഹുവിനാണ് കൂടുതൽ അറിയുക.