ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്തത് പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്‌ലിം) മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ആരെങ്കിലും നമ്മുടെ മതത്തിലില്ലാത്ത ഒരു കാര്യം പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്."
صحيح - متفق عليه
ആരെങ്കിലും മതത്തിൽ എന്തെങ്കിലും ഒന്ന് പുതുതായി നിർമ്മിക്കുകയോ ഖുർആനിലും സുന്നത്തിലും തെളിവില്ലാത്ത ഒരു പ്രവർത്തി ചെയ്യുകയോ ഉണ്ടായാൽ അത് അയാളിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അല്ലാഹുവിങ്കൽ അവ സ്വീകരിക്കപ്പെടുന്നതല്ല.
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
ആരാധനകളുടെ അടിത്തറ ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടവ മാത്രമാണ്. അല്ലാഹു നിയമമാക്കിയത് കൊണ്ടല്ലാതെ അവനെ നമ്മൾ ആരാധിക്കാൻ പാടില്ല. ബിദ്അത്തുകൾ കൊണ്ടോ പുതുനിർമ്മിതികൾ കൊണ്ടോ അല്ലാഹുവിനെ ആരാധിച്ചു കൂടാ.
ദീൻ എന്നാൽ അഭിപ്രായങ്ങളോ, ഓരോരുത്തർക്കും നല്ലതാണെന്ന് തോന്നുന്നതോ ചെയ്യലല്ല. മറിച്ച് അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ പിൻപറ്റലാണത്.
ദീനിൻ്റെ പരിപൂർണ്ണതക്കുള്ള തെളിവുകളിലൊന്നാണ് ഈ ഹദീഥ്.
അല്ലാഹുവിൻ്റെ ദീനിൽ പുതുതായി നിർമ്മിക്കപ്പെടുകയും, നബി -ﷺ- യുടെയോ സ്വഹാബത്തിൻ്റെയോ കാലഘട്ടത്തിൽ ഇല്ലാതിരിക്കുകയും ചെയ്ത എല്ലാ വിശ്വാസങ്ങളും വാക്കുകളും പ്രവർത്തികളും ബിദ്അത്തുകളിൽ ഉൾപ്പെടും.
ഇസ്‌ലാമിൻ്റെ അടിത്തറകളിലൊന്നാണ് ഈ ഹദീഥ്. പ്രവർത്തനങ്ങൾ സ്വീകാര്യമാണോ എന്ന് പരിശോധിക്കാനുള്ള അളവുകോൽ കൂടിയാണത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ടുള്ളതല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടില്ല എന്നത് പോലെ, നബി -ﷺ- കൊണ്ടു വന്നതിനോട് യോജിക്കാത്ത പ്രവർത്തനങ്ങളെല്ലാം അത് ചെയ്തവനിലേക്ക് തന്നെ തിരിച്ചു മടക്കപ്പെടുന്നതാണ്.
മതവിഷയങ്ങളിലുള്ള പുതുനിർമ്മിതികൾ മാത്രമാണ് വിലക്കപ്പെട്ടിരിക്കുന്നത്. ഭൗതികമായ വിഷയങ്ങളിൽ പുതുനിർമ്മിതികൾ ഉണ്ടാകുന്നത് ഇതിൽ പെടുകയില്ല.