അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്." صحيح - متفق عليه
explain-icon

വിശദീകരണം

ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന വേളയിൽ നോമ്പുകാരനായിരുന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അയാൾക്കും നരകത്തിനും ഇടയിൽ എഴുപത് വർഷത്തിൻ്റെ വഴിദൂരം അകലമുണ്ടാക്കുന്നതാണ് എന്ന് നബി (ﷺ) അറിയിക്കുന്നു. ചില പണ്ഡിതന്മാർ പറഞ്ഞു: നോമ്പ് യുദ്ധത്തിനിടയിൽ തന്നെയാകണമെന്നില്ല; അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഇഖ്ലാസോടെ ഏതവസരത്തിൽ നോമ്പെടുത്താലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നവവി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനിടയിൽ നോമ്പെടുക്കുന്നതിനുള്ള ശ്രേഷ്ഠത. നോമ്പെടുത്തു കൊണ്ട് യുദ്ധം ചെയ്യുന്നത് പ്രയാസം സൃഷ്ടിക്കുകയോ, ബാധ്യതകൾ നിറവേറ്റുന്നതിൽ കുറവ് വരുത്തുകയോ, അവൻ്റെ യുദ്ധമുന്നേറ്റത്തെയും മറ്റു സൈനിക ഉത്തരവാദിത്തങ്ങളെയും ബാധിക്കുകയോ ചെയ്യാത്തവർക്ക് മാത്രമാണ് ഇത് ബാധകമാവുക."
  • സുന്നത്ത് നോമ്പുകൾ അധികരിപ്പിക്കാനുള്ള പ്രോത്സാഹനം.
  • പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ടും അവനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായും നിർവഹിക്കൽ നിർബന്ധമാണ്. ലോകമാന്യതയോ സൽകീർത്തിയോ ഉദ്ദേശിച്ചോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോടെയോ നോമ്പെടുക്കരുത്.
  • സിൻദി (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ നോമ്പെടുക്കുക എന്നാണ് ഹദീഥിലുള്ളത്. ഇത് കൊണ്ട് ഉദ്ദേശ്യം കേവലം നിയ്യത്ത് നന്നാക്കുക എന്നു മാത്രമാകാൻ സാധ്യതയുണ്ട്. 'അല്ലാഹുവിൻ്റെ മാർഗത്തിൽ' (ഫീ സബീലില്ലാഹ്) എന്ന പദം യുദ്ധത്തിനെ ഉദ്ദേശിച്ചു കൊണ്ട് പ്രയോഗിക്കാറുള്ളതിനാൽ യുദ്ധവേളയിൽ നോമ്പെടുക്കുക എന്ന അർത്ഥത്തിനും സാധ്യതയുണ്ട്. ഈ അർത്ഥമാണ് കൂടുതൽ പ്രകടമാകുന്നത്."
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "എഴുപത് 'ഖരീഫ്' നരകത്തിൽ നിന്ന് അകറ്റും" എന്നാണ് ഹദീഥിലുള്ളത്. ശരത്കാലത്തിനാണ് 'ഖരീഫ്' എന്ന് അറബിയിൽ പറയാറുള്ളത് എങ്കിലും ഹദീഥിലെ ഉദ്ദേശ്യം ഒരു വർഷക്കാലയളവാണ്. വേനൽക്കാലം, ശൈത്യകാലം, വസന്തകാലം എന്നിവയൊന്നും പരാമർശിക്കാതെ ശരത്കാലം പ്രത്യേകം എടുത്തു പറഞ്ഞത് ഫലങ്ങളുടെ വിളവെടുപ്പിൻ്റെ കാലമാണത് എന്നതിനാലാണ്."