മുൻകാല നബിമാർ തങ്ങളുടെ ജനങ്ങൾക്ക് നൽകിയ ഉപദേശങ്ങളിൽ പെട്ട, തലമുറകളായി അവരിൽ നിന്ന് കൈമാറി വരികയും ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരിലേക്ക് വരെ എത്തുകയും ചെയ്ത വസ്വിയ്യത്തുകളിൽ പെട്ട ഒരു കാര്യമാണ് ഈ ഹദീഥിൽ നബി -ﷺ- അറിയിക്കുന്നത്. അതിപ്രകാരമാണ്: നീ പ്രവർത്തിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് നീ ചിന്തിക്കുക; ലജ്ജിക്കപ്പെടേണ്ടതായ ഒരു കാര്യമല്ല അത് എങ്കിൽ നീ അത് പ്രവർത്തിച്ചു കൊള്ളുക. എന്നാൽ ലജ്ജിക്കപ്പെടേണ്ട ഒരു കാര്യമാണ് അത് എങ്കിൽ നീ അത് ചെയ്യാതെ ഉപേക്ഷിക്കുകയും ചെയ്യുക. കാരണം മ്ലേഛവൃത്തികൾ പ്രവർത്തിക്കുന്നതിൽ നിന്ന് മനുഷ്യനെ തടയുന്ന സ്വഭാവഗുണമാണ് ലജ്ജ എന്നത്. ഒരാൾക്ക് ലജ്ജയില്ലാതായി എങ്കിൽ അവൻ എല്ലാ മ്ലേഛവൃത്തികളിലും തിന്മകളിലും മുങ്ങിക്കുളിക്കുക തന്നെ ചെയ്യും.